പാരീസ്: ചാര സോഫ്റ്റ്‌വെയറായ പെഗാസസ് ഉപയോഗിച്ചുള്ള ഫോൺ ചോർത്തലിൽ കൂടുതൽ വെളിപ്പെടുത്തലുകൾ. 10 പ്രധാനമന്ത്രിമാർ ഉൾപ്പെടെ 14 ലോകനേതാക്കളുടെ ഫോൺ വിവരങ്ങൾ ചോർത്തിയെന്നാണ് റിപ്പോർട്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണിന്റെ ഫോൺ നമ്പറും പട്ടികയിലുണ്ടെന്ന് ഇതുസംബന്ധിച്ച അന്വേഷണ പരമ്പര പ്രസിദ്ധീകരിക്കുന്ന മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നു.
മൊറോക്കോയാണ് മാക്രോണിന്റെ ഫോൺ ചോർത്തിയതെന്നാണ് റിപ്പോർട്. ഫ്രഞ്ച് സർക്കാരിലെ മറ്റ് അംഗങ്ങളുടെ ഫോൺ വിവരങ്ങളും ചേർത്തിയതായാണ് വിവരം. ഫ്രാൻസിലെ 15ഓളം മാദ്ധ്യമ പ്രവർത്തകരുടെ വിവരങ്ങൾ മൊറോക്കോ രഹസ്യാന്വേഷണ വിഭാഗം ചോർത്തിയെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിൽ ഫ്രഞ്ച് സർക്കാർ അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പുതിയ വെളിപ്പെടുത്തൽ.
ദക്ഷിണാഫ്രിക്കൻ പ്രസിഡണ്ട് സിറിൽ റാമഫോസയുടെ ഫോൺ നമ്പറും ചോർത്തിയ നേതാക്കളുടെ പട്ടികയിലുണ്ട്. കൂടുതൽ ലോകനേതാക്കളുടെ പേരുവിവരങ്ങൾ ഇന്ന് പുറത്തു വന്നേക്കുമെന്നാണ് സൂചന. 34 രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികൾ, സൈനിക മേധാവിമാർ, മുതിർന്ന രാഷ്‌ട്രീയ നേതാക്കൾ ഉൾപ്പെടെയുള്ളവർ പെഗാസസ് നിരീക്ഷണ പട്ടികയിലുണ്ടെന്നാണ് വിവരം.
ഫോൺ ചോർത്തലിന് വിധേയമായ ഇന്ത്യ ഉൾപ്പെടെയുള്ള ചില രാജ്യങ്ങളിലെ രാഷ്‌ട്രീയ നേതാക്കളുടെ പേരുവിവരങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. ഫോൺ ചോർത്തൽ വിവാദവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിനെതിരെ വലിയ പ്രതിഷേധമാണ് പ്രതിപക്ഷം ഉയർത്തുന്നത്. ബക്രീദ് അവധിക്ക് ശേഷം വ്യാഴാഴ്‌ച സഭ ചേരുമ്പോൾ വിഷയം പ്രതിപക്ഷം വീണ്ടും ഉന്നയിക്കും.
Read Also: പെഗാസസ്; കർണാടക കോണ്‍ഗ്രസ്-ജെഡിഎസ് നേതാക്കളുടെ ഫോണുകളും ചോർത്തിയെന്ന് റിപ്പോർട്