ന്യൂഡെൽഹി: പെഗാസസ് ഫോൺചോർത്തൽ വിവാദവുമായി ബന്ധപ്പെട്ട കേസിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടുള്ള ഒരു കൂട്ടം ഹരജികൾ സുപ്രീം കോടതി വ്യാഴാഴ്‌ച പരിഗണിക്കും. രാജ്യത്ത് അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാതാക്കാനും, അഭിപ്രായ വ്യത്യാസങ്ങൾ പ്രകടിപ്പിക്കാനുള്ള അവസരങ്ങൾ നശിപ്പിക്കാനും ലക്ഷ്യമിട്ട് ഏജൻസികൾ നടത്തിയ ശ്രമമാണ് പെഗാസസ് ഗൂഢാലോചനയെന്ന് ഹരജികളിൽ പറയുന്നു.
ചീഫ് ജസ്‌റ്റിസ് എൻവി രമണ, ജസ്‌റ്റിസ് സൂര്യ കാന്ത് എന്നിവരടങ്ങിയ ബെഞ്ച് കേസുമായി ബന്ധപ്പെട്ട ഒൻപത് പ്രത്യേക ഹരജികളാണ് പരിഗണിക്കുന്നത്. എഡിറ്റേഴ്‌സ് ഗിൽഡ് സമർപ്പിച്ച ഹരജി ഉൾപ്പെടെയാണ് ഇത്.
ഇസ്രയേലി സ്‌ഥാപനമായ എൻഎസ്ഒയുടെ ‘പെഗാസസ്’ എന്ന സോഫ്‌റ്റ്‌വെയർ ഉപയോഗിച്ച് പ്രമുഖ രാഷ്‌ട്രീയക്കാർ, മാദ്ധ്യമ പ്രവർത്തകർ, സാമൂഹിക പ്രവർത്തകർ എന്നിവരുടെ പ്രവർത്തനങ്ങൾ സർക്കാർ ഏജൻസികൾ ഒളിഞ്ഞുനോക്കുന്നു എന്നാണ് ഹരജിയിൽ എഡിറ്റേഴ്‌സ് ഗിൽഡ് ആരോപിക്കുന്നത്.
ഈ സംഭവവുമായി ബന്ധപ്പെട്ട ഗൂഢാലോചന അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) രൂപീകരിക്കണമെന്ന് എഡിറ്റേഴ്‌സ് ഗിൽഡ് ഓഫ് ഇന്ത്യ ഹരജിയിൽ ആവശ്യപ്പെടുന്നു.
Read Also: ഓണക്കാലത്ത് സംസ്‌ഥാനമൊട്ടാകെ 1484 ഫെയറുകള്‍ നടത്തും; മന്ത്രി ജിആര്‍ അനില്‍