ന്യൂഡെൽഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തലിൽ പശ്‌ചിമ ബംഗാൾ സര്‍ക്കാര്‍ രൂപീകരിച്ച ജസ്‌റ്റിസ് മദൻ ബി ലോക്കൂര്‍ അദ്ധ്യക്ഷനായ സമിതിയുടെ അന്വേഷണം സ്‌റ്റേ ചെയ്‌ത് സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചു. പശ്‌ചിമ ബംഗാൾ സർക്കാർ രൂപീകരിച്ച അന്വേഷണ കമ്മീഷനെ ചോദ്യം ചെയ്‌ത് ഒരു എൻജിഒയുടെ സമർപ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി.
സ്വതന്ത്ര സമിതിയെക്കൊണ്ട് അന്വേഷിക്കാൻ സുപ്രീംകോടതി ഉത്തരവിട്ടിട്ടും സമാന്തര അന്വേഷണം നടത്താനുള്ള ബംഗാൾ സർക്കാരിന്റെ നീക്കം ശരിയായില്ലെന്ന് ചീഫ് ജസ്‌റ്റിസ് എൻവി രമണ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. ഒക്‌ടോബറിൽ, പെഗാസസ് ഫോണ്‍ ചോർത്തൽ വിവാദം അന്വേഷിക്കാൻ സുപ്രീം കോടതി ഒരു വിദഗ്‌ധ സമിതിക്ക് രൂപം നൽകിയിരുന്നു.
എന്നാൽ, ഇസ്രയേലി ചാര സോഫ്റ്റ്‌വെയറായ പെഗാസസ് ഉപയോഗിച്ച് അനധികൃത നിരീക്ഷണം നടത്തിയെന്ന ആരോപണത്തെ കുറിച്ച് അന്വേഷിക്കാൻ മമത ബാനർജിയുടെ നേതൃത്വത്തിലുള്ള ബംഗാൾ സർക്കാർ മുൻ സുപ്രീംകോടതി ജസ്‌റ്റിസ് എംബി ലോക്കൂര്‍ അധ്യക്ഷനായ രണ്ടംഗ സമിതിയെ നിയോഗിക്കുക ആയിരുന്നു.
കഴിഞ്ഞ ദിവസം ഹരജി പരിഗണിക്കവെ ബംഗാൾ സർക്കാരിന് എതിരെ കോടതി രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. സമാന്തര അന്വേഷണം നടത്തില്ലെന്ന് ഉറപ്പ് നൽകിയിട്ടും എന്തുകൊണ്ടാണ് ജുഡീഷ്യൽ പാനൽ അന്വേഷണമെന്ന് ചീഫ് ജസ്‌റ്റിസ് എൻവി രമണ ചോദിച്ചു. കേസിന്റെ രേഖകൾ നൽകാനും ചീഫ് ജസ്‌റ്റിസ് ആവശ്യപ്പെട്ടു.
ഇസ്രയേലി ചാര സോഫ്റ്റ്‌വെയറായ പെഗാസസ് ഉപയോഗിച്ച് ഇന്ത്യയിലെ മന്ത്രിമാര്‍, രാഷ്‌ട്രീയക്കാര്‍, ആക്‌ടിവിസ്‌റ്റുകള്‍, വ്യവസായികൾ, മാദ്ധ്യമ പ്രവര്‍ത്തകർ എന്നിവരുടെ ഫോണ്‍ ചോര്‍ത്തിയതായി ആരോപണം ഉയര്‍ന്നിരുന്നു. ഇന്ത്യന്‍ രാഷ്‌ട്രീയത്തില്‍ വലിയ കോളിളക്കമുണ്ടാക്കിയ പെഗാസസ് വിവാദം 2019 മുതൽ തന്നെ ചര്‍ച്ചാ വിഷയമാണ്. ഇന്ത്യയില്‍ പരിശോധനക്ക് വിധേയമാക്കിയ പത്ത് പേരുടെ ഫോണില്‍ പെഗാസസ് ഉപയോഗിച്ചുള്ള ഫോണ്‍ ചോര്‍ത്തല്‍ നടന്നതായി ഫോറന്‍സിക് റിപ്പോര്‍ട് നേരത്തെ പുറത്തുവന്നിരുന്നു.
Most Read: ‘മുസ്‌ലിം വ്യക്‌തിനിയമത്തിന് എതിരെയുള്ള കടന്നുകയറ്റം’; വിവാഹപ്രായം ഉയർത്തുന്നതിന് എതിരെ ലീഗ്