കൊച്ചി: അടിമലത്തുറയിൽ വളർത്തുനായയെ ചൂണ്ടയിൽ കോർത്ത് തല്ലിക്കൊന്ന സംഭവത്തിൽ എത്രയും പെട്ടന്ന് കുറ്റപത്രം സമർപ്പിച്ച് വിചാരണ തുടങ്ങണമെന്ന് ഹൈക്കോടതിയുടെ നിർദ്ദേശം. സംഭവത്തിൽ ഇന്നലെ സ്വമേധയാ കേസെടുത്ത കോടതി സംസ്‌ഥാന സർക്കാരിനോട് ഇക്കാര്യത്തിൽ വിശദീകരണം തേടി. 10 ദിവസത്തിനകം സ്വീകരിച്ച നടപടികൾ എന്തെല്ലാമാണെന്ന് വ്യക്‌തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
അതേസമയം, കേസിൽ മൂന്ന് പേരെ അറസ്‌റ്റ് ചെയ്‌തതായി അഡ്വക്കേറ്റ് ജനറൽ ഹൈക്കോടതിയെ അറിയിച്ചു.
സംഭവത്തിൽ അനിമൽ വെയർഫെയർ ബോർഡിനോടും വിശദീകരണം നൽകാൻ ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. മൃഗാശുപത്രികളിലെ നിലവിലെ സൗകര്യങ്ങൾ ഹൈക്കോടതിയെ ബോർഡ് അറിയിക്കണം. തെരുവിൽ അലയുന്ന മൃഗങ്ങളുടെ സംരക്ഷണം പ്രധാനമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഇത്തരം മൃഗങ്ങളെ ദത്തെടുക്കാനായി പ്രത്യേക ക്യാംപുകളടക്കം സജ്‌ജീകരിക്കുന്നത് അഭികാമ്യമായിരിക്കുമെന്നും കോടതി അഭിപ്രായപ്പെട്ടു. അനിമൽ വെൽഫയർ ബോർഡ് ബോധവൽക്കരണം നടത്തണമെന്നും കാലാവധി കഴിഞ്ഞ സംസ്‌ഥാന അനിമൽ വെൽഫെയർ ബോർഡ് പുനഃസംഘടിപ്പിച്ച് പ്രവർത്തനം കാര്യക്ഷമമാക്കണമെന്നും കോടതി ഉത്തരവിട്ടു.
കഴിഞ്ഞ ബുധനാഴ്‌ചയാണ് മനഃസാക്ഷിയെ നടുക്കിയ കൊടും ക്രൂരത അരങ്ങേറിയത്. ക്രിസ്‌തുരാജ് എന്നയാളുടെ ലാബ്രഡോർ ഇനത്തിൽപ്പെട്ട നായയെയാണ് മൂന്ന് കുട്ടികളുടെ സംഘം ചൂണ്ടയിൽ കോർത്ത് തല്ലിക്കൊന്ന് കടലിലെറിഞ്ഞത്. ഇവരിൽ ഒരാളെ നായ ആക്രമിച്ചതാണ് പ്രകോപനത്തിന് കാരണമെന്നാണ് ഇവർ പോലീസിനോട് പറഞ്ഞത്. ക്രൂര കൃത്യം മൊബൈലിൽ ചിത്രീകരിച്ച ശേഷം ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്‌തിരുന്നു.
നായയുടെ ഉടമയായ ക്രിസ്‌തുരാജ് നൽകിയ പരാതിയുടെ അടിസ്‌ഥാനത്തിൽ വിഴിഞ്ഞം പോലീസ് സംഭവ ദിവസം തന്നെ കേസ് രജിസ്‌റ്റർ ചെയ്‌തിരുന്നു.
Most Read: യൂറോ കപ്പിനും കോവിഡ് ഭീഷണി; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന