തിരുവനന്തപുരം: സംസ്‌ഥാനത്തെ പിജി ഡോക്‌ടർമാർ അനിശ്‌ചിതകാല പണിമുടക്കിലേക്കെന്ന് മുന്നറിയിപ്പ്. പ്രശ്‌ന പരിഹാരത്തിനായുള്ള ഇടപെടലുകൾ നടത്തുന്നില്ലായെന്നതാണ് പരാതി. ആരോഗ്യ മന്ത്രിയുമായുള്ള ചർച്ചയ്‌ക്ക് അവസരം ഒരുക്കുന്നില്ല എന്നും പിജി ഡോക്‌ടർമാർ പറയുന്നു.
കൃത്യമായ ആവശ്യങ്ങൾ ഉന്നയിച്ച് കഴിഞ്ഞ ആറു മാസങ്ങളായി പിജി ഡോക്‌ടർമാർ സമരം ചെയ്യുകയാണ്. കോവിഡ് ചികിൽസ ആരംഭിച്ചതിന് ശേഷം അധ്യയനം നഷ്‌ടപ്പെടുന്നു. കോവിഡ് ചികിൽസ വികേന്ദ്രീകരിക്കണം എന്നതാണ് ഇവരുടെ പ്രധാന ആവശ്യം.
ഈ ആവശ്യങ്ങൾ ഉന്നയിച്ച് ഇവർ തിങ്കളാഴ്‌ച 12 മണിക്കൂർ സൂചനാ പണിമുടക്ക് നടത്തിയിരുന്നു. എന്നാൽ, സൂചന സമരത്തെയും അധികൃതർ അവഗണിക്കുകയാണ് ഉണ്ടായത്. ഉന്നത അധികാരികൾ വിഷയം പരിഹരിക്കുന്നതിന് വേണ്ട ഇടപെടൽ നടത്തുന്നില്ല എന്നും പിജി ഡോക്‌ടർമാർ അറിയിച്ചു.
ആറ് മാസമായി ഉയർത്തുന്ന ആവശ്യങ്ങളിൽ അധികൃതരുടെ പ്രതികരണം നിരാശാജനകമാണ്. അനിശ്‌ചിതകാല പണിമുടക്കിലേക്ക് പോയാൽ മെഡിക്കൽ കോളേജുകളുടെ ദൈനംദിന പ്രവർത്തനം താളം തെറ്റുമെന്നും അവർ മുന്നറിയിപ്പ് നൽകുന്നു. അനിശ്‌ചിതകാല പണിമുടക്കിലേക്ക് എന്ന വിവരം പിജി ഡോക്‌ടർമാർ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്‌ടറെ അറിയിച്ചിട്ടുണ്ട്. എന്നാൽ തീയതി ഇത് വരെ തീരുമാനിച്ചിട്ടില്ല.