തിരുവനന്തപുരം : സംസ്‌ഥാനത്ത് ആർടിപിസിആർ പരിശോധനാ നിരക്ക് കുറച്ചതിൽ പ്രതിഷേധിച്ച് ടെസ്‌റ്റ് നടത്താത്ത ലാബുകൾക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് വ്യക്‌തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. വിശദമായ പഠനത്തിന് ശേഷമാണ് നിരക്ക് കുറക്കാൻ തീരുമാനിച്ചതെന്നും, അതിനാൽ തന്നെ ഇത് അംഗീകരിക്കാത്ത ലാബുകൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിപണി നിരക്കിനെ അടിസ്‌ഥാനമാക്കി ടെസ്‌റ്റിന് ആവശ്യമായ സംവിധാനത്തിന് വരുന്ന ചിലവ് 240 രൂപയാണ്. മനുഷ്യ വിഭവം കൂടി കണക്കാക്കിയാണ് ആർടിപിസിആർ ടെസ്‌റ്റിന് 500 രൂപ നിരക്ക് നിശ്‌ചയിച്ചതെന്നും, മറ്റ് പല സംസ്‌ഥാനങ്ങളിലും സമാന നിലപാടാണ് സ്വീകരിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിൽ പരാതികൾ ഉണ്ടെങ്കിൽ ചർച്ച ചെയ്യാമെന്നും, അതേസമയം ആര്‍ടിപിസിആര്‍ ടെസ്‌റ്റ് ചെയ്യില്ലെന്ന നിലപാട് ഇത്തരമൊരു ഘട്ടത്തിൽ എടുക്കരുതെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കി.
നിലവിലത്തെ സാഹചര്യത്തിൽ നിരക്ക് കുറച്ചതിനോട് നിഷേധാത്‌മക നിലപാട് സ്വീകരിക്കരുതെന്നും, ലാബുണ്ടാവുക, സൗകര്യമുണ്ടാവുക എന്നത് അവരവരുടെ ഇഷ്‌ടത്തിന് വിട്ടുകൊടുക്കാനാവില്ലെന്നും അദ്ദേഹം അറിയിച്ചു. നിലവിൽ ഭൂരിപക്ഷം സ്‌ഥാപനങ്ങളും സർക്കാർ തീരുമാനത്തോട് സഹകരിക്കുന്നുണ്ട്. എതിർപ്പ് പ്രകടിപ്പിക്കുന്ന ന്യൂനപക്ഷം കൂടി ഇതിനോട് സഹകരിക്കണമെന്നാണ് സർക്കാർ ആഗ്രഹിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കി.
Read also : ‘ആഹ്ളാദ പ്രകടനങ്ങൾ ഒഴിവാക്കണം’; പ്രവർത്തകരോട് ലീഗ് നേതൃത്വം