തിരുവനന്തപുരം: വിഡി സവര്‍ക്കര്‍ ജയിൽ മോചനത്തിനായി മാപ്പെഴുതി കൊടുത്തത് ഗാന്ധിജി പറഞ്ഞിട്ടാണെന്ന ആര്‍എസ്എസ് വാദത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗാന്ധിജിയുടെ നിർദ്ദേശപ്രകാരമാണ് സവര്‍ക്കര്‍ മാപ്പെഴുതി കൊടുത്തത് എന്നതാണ് ആർഎസ്എസിന്റെ പുതിയ കഥയെന്നും എന്നാല്‍ വർഷങ്ങൾ നീണ്ട ജയില്‍ ജീവിതത്തിൽ ഒരിക്കൽപോലും ഗാന്ധിജി മാപ്പപേക്ഷിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
നിരവധികാലം ജയിലില്‍ കിടന്ന എകെജിയും മാപ്പെഴുതിക്കൊടുത്ത് പുറത്തുവന്നിട്ടില്ല എന്നതും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു. സവര്‍ക്കറെ ന്യായീകരിക്കാന്‍ ഗാന്ധിജിയെ രണ്ടാമതും കൊലപ്പെടുത്തുകയാണ് സംഘപരിവാര്‍ എന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ആള്‍ കേരള പ്രൈവറ്റ് കോളേജ് ടീച്ചേഴ്സ് അസോസിയേഷന്റെ അറുപത്തി മൂന്നാം സംസ്‌ഥാന സമ്മേളനം മഹാത്‌മാ അയ്യങ്കാളി ഹാളില്‍ ഉൽഘാടനം ചെയ്‌തുകൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം.
ഗാന്ധിജിയുടെ നിര്‍ദ്ദേശ പ്രകാരമായിരുന്നു സവര്‍ക്കര്‍ മാപ്പപേക്ഷിച്ചത് എന്ന കേന്ദ്രമന്ത്രി രാജ്നാഥ് സിംഗിന്റെ പ്രസ്‌താവനയെ തുടർന്നാണ് വിഷയം വീണ്ടും ചർച്ചയായത്. തുടർന്ന് സിപിഐഎം, കോണ്‍ഗ്രസ് തുടങ്ങിയ പ്രതിപക്ഷ രാഷ്‌ട്രീയ പാര്‍ട്ടികളും കേന്ദ്രമന്ത്രിയുടെ പ്രസ്‌താവനക്ക് എതിരെ പരസ്യമായി രംഗത്ത് വന്നിരുന്നു.
Read also: അജയ് മിശ്രയെ പുറത്താക്കണം; യുപിയിലെ ബിജെപി നേതാവ്