തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ പതിമൂന്ന് സീറ്റുകൾ വേണമെന്ന പിജെ ജോസഫിന്റെ ആവശ്യത്തിന് മുന്നിൽ വഴങ്ങാതെ കോൺഗ്രസ്. വിട്ടുവീഴ്‌ചക്ക് തയ്യാറല്ലെന്ന് വ്യക്‌തമാക്കിയ കോൺഗ്രസ് ഒൻപത് സീറ്റിൽ കൂടുതൽ പിജെ ജോസഫിന് നൽകേണ്ടതില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ്.
പതിമൂന്ന് സീറ്റിൽ കുറഞ്ഞ വിട്ടുവീഴ്‌ചക്ക് തയ്യാറല്ലെന്ന് വ്യക്‌തമാക്കി പിജെ ജോസഫ് നേരത്തെ രംഗത്തെത്തിയിരുന്നു. കൂടാതെ സീറ്റുകൾ വച്ച് മാറുന്നതിനെപ്പറ്റിയുള്ള ചർച്ച പിന്നീട് ആലോചിക്കുമെന്നും ജോസഫ് മാദ്ധ്യമങ്ങൾക്ക് മുൻപാകെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ പിജെ ജോസഫ് പരസ്യ പ്രസ്‌താവന നടത്തുന്നതിൽ കോൺഗ്രസ് അതൃപ്‍തി അറിയിക്കുകയും ചെയ്‌തിരുന്നു.
അതേസമയം ഒൻപത് സീറ്റുകളുടെ കാര്യത്തിൽ യുഡിഎഫിൽ ധാരണയായതായാണ് വിവരം. തൊടുപുഴ, കടുത്തുരുത്തി, ഇരിങ്ങാലക്കുട, കുട്ടനാട്, ഇടുക്കി, കോടമംഗലം, റാന്നി, പേരാമ്പ്ര തുടങ്ങിയ എട്ട് സീറ്റുകൾ പിജെ ജോസഫിന് നൽകും. കൂടാതെ കോട്ടയത്ത് കടുത്തുരുത്തിക്ക് പുറമേ ഒരു സീറ്റു കൂടി നൽകാനും തീരുമാനമായി. കോട്ടയത്ത് ആറ് സീറ്റുകളിൽ മൽസരിക്കാനാണ് കോൺഗ്രസിന്റെ തീരുമാനം.
Read Also: സഭാ തർക്കം; സമരം ശക്‌തമാക്കാൻ യാക്കോബായ; അനിശ്‌ചിതകാല നിരാഹാരം നാളെ മുതൽ