മലപ്പുറം: വയനാട് എംപി രാഹുൽ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ച സംഭവത്തിൽ സിപിഎമ്മിനും എസ്എഫ്ഐക്കും എതിരെ രൂക്ഷ വിമർശനവുമായി മുസ്‌ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. എസ്എഫ്ഐ നടപടി അത്യധികം പ്രതിഷേധാർഹവും നീചവുമാണെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കേരളത്തിൽ സംഘപരിവാരത്തിന്റെ പണി കൃത്യമായി ഏറ്റെടുത്ത് നടപ്പിലാക്കുന്ന പ്രവർത്തനമാണ് സിപിഎമ്മിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. എസ്എഫ്ഐ ഇപ്പോൾ ഒരു സമരവുമായി വന്നത് ആസൂത്രിതം തന്നെയാണ്. സിപിഎമ്മിന്റെ ഈ പ്രവർത്തനം കേരളത്തിന്റെ സാമൂഹിക മണ്ഡലത്തിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.
ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂര്‍ണ രൂപം;
ശ്രീ രാഹുൽ ഗാന്ധിയുടെ എംപി ഓഫിസ് ആക്രമിച്ച എസ്എഫ്ഐ നടപടി അത്യധികം പ്രതിഷേധാർഹവും നീചവുമാണ്. മതേതര ഇന്ത്യയെ തിരികെ കൊണ്ടുവരാനുള്ള നിരന്തരമായ പ്രവർത്തനത്തിൽ വ്യാപൃതനായ രാഹുലിനെ സംഘപരിവാരം അധികാരത്തിന്റെ മുഴുവൻ സംവിധാനങ്ങളും ഉപയോഗിച്ച് തകർക്കാൻ ശ്രമിക്കുന്നത് നാം കണ്ടു കൊണ്ടിരിക്കുകയാണ്.
ഏതാനും ദിവസങ്ങളായി ഡെൽഹിയിൽ നടക്കുന്ന കാര്യങ്ങൾ ഇത് വ്യക്‌തമാക്കിത്തരുന്നുണ്ട്. കേരളത്തിൽ സംഘപരിവാരത്തിന്റെ പണി കൃത്യമായി ഏറ്റെടുത്ത് നടപ്പിലാക്കുന്ന പ്രവർത്തനമാണ് സിപിഎമ്മിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. അതിലേറ്റവും ഗൗരവമുള്ളതും അവസാനത്തേതുമാണ് രാഹുൽ ഗാന്ധിയുടെ ഓഫിസ് എസ്എഫ്ഐക്കാരെ ഉപയോഗിച്ച് തകർത്തത്.
വിദ്യാഭ്യാസ മേഖലയിൽ നിരന്തരം പ്രതിസന്ധികൾ ഉണ്ടായിട്ടും ഒരു നിഴലായിപോലും കാണാനില്ലാത്ത എസ്എഫ്ഐ ഇപ്പോൾ ഒരു സമരവുമായി വന്നത് ആസൂത്രിതം തന്നെയാണ്. സിപിഎമ്മിന്റെ ഈ പ്രവർത്തനം കേരളത്തിന്റെ സാമൂഹിക മണ്ഡലത്തിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നത് തീർച്ചയാണ്. ഈ അക്രമത്തെ ശക്‌തമായി അപലപിക്കുകയും പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്യുന്നു.
അതേസമയം, രാഹുൽ ഗാന്ധിയുടെ കൽപ്പറ്റയിലെ ഓഫിസ് ആക്രമിച്ചത് അങ്ങേയറ്റം പ്രതിഷേധാർഹമെന്ന് കേരളാ കോൺഗ്രസ് ചെയർമാൻ പിജെ ജോസഫും പറഞ്ഞു. പരിസ്‌ഥിതിലോല മേഖലയുമായി ബന്ധപ്പെട്ട വിഷയത്തിൽ സംസ്‌ഥാന സർക്കാരിനുണ്ടായ വീഴ്‌ച മറച്ചുവെക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Most Read: മരത്തിലെ പൂക്കളും കായ്‌കളും തണ്ടുകളും എടുത്തുമാറ്റാം, പക്ഷെ വേരറുക്കാൻ കഴിയില്ല; വിമതരോട് ഉദ്ധവ്