തിരുവനന്തപുരം: സംസ്‌ഥാനത്ത് പ്‌ളസ് വണ്ണിന് അധിക ബാച്ചുകൾ കൂടി അനുവദിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശം. ഏഴ് ജില്ലകളിൽ നിന്ന് 50 അധിക ബാച്ചുകൾ താൽകാലികമായി അനുവദിക്കണെമന്നാണ് ശുപാർശ. ഇന്ന് ചേർന്ന ഉന്നതതല യോഗത്തിലായിരുന്നു നിർദ്ദേശം ഉയർന്നത്.
എസ്‌എസ്‌എൽസി പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾക്ക് പോലും പ്ളസ് വണ്ണിന് അഡ്‌മിഷൻ കിട്ടാതെ വന്നതോടെയാണ് അധിക ബാച്ചുകൾ അനുവദിക്കണമെന്ന ആവശ്യം ഉയർന്നത്. ആദ്യം സർക്കാർ അംഗീകരിച്ചില്ലെങ്കിലും അലോട്മെന്റുകൾ പൂർത്തിയായിട്ടും ആയിരക്കണക്കിന് വിദ്യാർഥികൾ പുറത്ത് നിൽക്കുന്ന സാഹചര്യം ഉണ്ടായതോടെ പുതിയ ബാച്ചുകൾ അനുവദിക്കാൻ തീരുമാനിക്കുകയായിരുന്നു. തുടർന്നാണ് 50 ബാച്ചുകൾ കൂടി അനുവദിക്കണമെന്ന ആവശ്യം വിദ്യാഭ്യാസ വകുപ്പ് മുന്നോട്ടുവെച്ചത്. മുഖ്യമന്ത്രിയാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക.
അതേസമയം, സ്‌കൂൾ സമയം വൈകിട്ട് വരെ നീട്ടണമെന്നും വിദ്യാഭ്യാസ വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്‌ഥാനത്ത് നിലവിൽ പല ബാച്ചുകളിലായി ബയോബബിൾ സംവിധാനത്തിലാണ് ക്‌ളാസുകൾ നടത്തുന്നത്. ഉച്ച വരെയുള്ള ക്‌ളാസുകളിലൂടെ സിലബസ് മുഴുവൻ പഠിപ്പിച്ചു തീർക്കാൻ സാധിക്കില്ലെന്നാണ് വിദ്യാഭ്യാസവകുപ്പ് വിലയിരുത്തുന്നത്. ഈ സാഹചര്യത്തിൽ ഒന്നിടവിട്ട ദിവസങ്ങളിലെല്ലാം ക്ളാസുകളും ബാച്ചുകളും തുടരാനാണ് സാധ്യത.
Also Read: മുല്ലപ്പെരിയാറിലെ മരംമുറി; അനുമതി തേടി തമിഴ്‌നാട് സുപ്രീം കോടതിയിൽ