തിരുവനന്തപുരം: പ്ളസ് ടു കെമിസ്ട്രി ഉത്തരസൂചിക പുനഃപരിശോധന ഇന്ന്. രാവിലെ 10 മണിക്ക് ഹയർ സെക്കണ്ടറി ഡയറക്‌ടറേറ്റിൽ വെച്ചാണ് പരിശോധന നടത്തുന്നത്. ഗവേഷണ ബിരുദാനന്തര ബിരുദമുള്ള മൂന്ന് കോളേജ് അധ്യാപകരും 12 ഹയർസെക്കണ്ടറി അധ്യാപകരും ഉൾപ്പെട്ട വിദഗ്‌ധ സമിതിയാകും പരിശോധന നടത്തുക.
15 അംഗ സമിതി ചോദ്യകർത്താവ് തയ്യാറാക്കിയ ഉത്തരസൂചികയും സ്‌കീം ഫൈനലൈസേഷന്റെ ഭാഗമായി അധ്യാപകർ തയ്യാറാക്കിയ സൂചികയും പരിശോധിക്കും. ഇതുപ്രകാരം നാളെ മൂല്യനിർണയം പുനരാരംഭിക്കാനാണ് തീരുമാനം. 28,000 പേപ്പറുകളാണ് ഇതുവരെ മൂല്യനിർണയം നടത്തിയത്. ഇവയും പുതിയ സ്‌കീമിന്റെ അടിസ്‌ഥാനത്തിൽ പുനർ മൂല്യനിർണയം നടത്തും.
ചോദ്യവുമായി ബന്ധമില്ലാത്ത രീതിയിലുള്ള ഉത്തരസൂചിക വലിയ ആശയക്കുഴപ്പം ഉണ്ടാക്കിയിരുന്നുവെന്നാണ് സംസ്‌ഥാനത്തെ മുഴുവൻ മൂല്യനിർണയ ക്യാമ്പിൽ നിന്നും ഉയർന്നു വന്ന പരാതി. ചോദ്യകർത്താവ് തയ്യാറാക്കിയ ഉത്തരസൂചിക ആയിരുന്നു മൂല്യനിർണയത്തിന് കൊടുത്തത്. ഇതിൽ പ്രശ്‌നങ്ങൾ ഉള്ളത് കൊണ്ട് മുതിർന്ന അധ്യാപകർ ചേർന്നുള്ള സ്‌കീം ഫൈനലൈസേഷനിൽ ഉത്തരസൂചിക പുനഃക്രമീകരിച്ചിരുന്നു.
അതുപക്ഷേ കുട്ടികൾക്ക് വാരിക്കോരി മാർക്ക് ഇടുമെന്ന് പറഞ്ഞു വിദ്യാഭ്യാസ വകുപ്പ് തള്ളുകയായിരുന്നു. ഇതോടെയാണ് മൂന്ന് ദിവസവും അധ്യാപകർ ക്യാമ്പ് ബഹിഷ്‌കരിച്ചത്. ഇതിനിടെ സ്‌കീം ഫൈനലൈസേഷൻ നടത്തിയ 12 അധ്യാപകർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ഇതോടെ പ്രതിഷേധം കനത്തു. ചോദ്യകർത്താവിന്റെ ഉത്തരസൂചിക ആധാരമാക്കിയാൽ 10 മുതൽ 20 വരെ മാർക്ക് കുട്ടികൾക്ക് നഷ്‌ടമാകുമെന്നാണ് അധ്യാപകരുടെ പരാതി.
അതിനിടെ, പ്ളസ് ടു കെമിസ്ട്രി പരീക്ഷാ മൂല്യനിർണയം ബഹിഷ്‌കരിച്ച അധ്യാപകർക്കെതിരെ വിമർശനവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി രംഗത്ത് എത്തിയിരുന്നു. പരീക്ഷ അട്ടിമറിക്കാനുള്ള ബോധപൂർവമായ ശ്രമം നടക്കുകയാണ്. വിദ്യാർഥികളെ മറയാക്കി അധ്യാപകർ നടത്തുന്നത് സർക്കാർ വിരുദ്ധ പ്രവർത്തനമാണെന്നും മന്ത്രി പറഞ്ഞു.മൂല്യനിർണയ ദിവസം വരെ ആർക്കും പരാതി ഇല്ലായിരുന്നു. ഉത്തരക്കടലാസ് നോക്കി തുടങ്ങുമ്പോൾ മാത്രമാണ് അധ്യാപകർക്ക് പ്രശ്‌നം ഉണ്ടായതെന്നും മന്ത്രി കുറ്റപ്പെടുത്തി.
Most Read: തൃശൂർ പൂരത്തിന് നാളെ കൊടിയേറും; പൂരം മെയ് 10ന