ഡെൽഹി: പുതിയ വെല്ലുവിളികള്‍ നേരിടാൻ പുതിയ മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്ന് ജില്ലാ മജിസ്ട്രേറ്റുമാരുടെ യോഗത്തില്‍ പ്രധാനമന്ത്രി. കോവിഡില്‍ നിന്ന് ഗ്രാമങ്ങളെ സംരക്ഷിക്കണമെന്നും കേസുകള്‍ കുറഞ്ഞാലും പ്രതിരോധം ദുര്‍ബലമാകരുതെന്നും മോദി പറഞ്ഞു.
കോവിഡ്‍ കേസുകള്‍ കൂടിയ പത്ത് സംസ്‌ഥാനങ്ങളിലെ 54 ജില്ലാ മജിസ്ട്രേറ്റുമാരും മഹാമാരി പ്രതിരോധ രംഗത്തെ ഉദ്യോഗസ്‌ഥരുമായും മുഖ്യമന്ത്രിമാരുമായാണ് പ്രധാനമന്ത്രി കൂടിക്കാഴ്‌ച നടത്തിയത്. രാജ്യത്ത് കോവിഡ് പരിശോധനയും സാമൂഹിക അകലവും കര്‍ശനമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തണം, വാക്‌സിൻ പാഴാക്കുന്നത് അവസാനിപ്പിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
വൈറസിന് വായുവിലൂടെ സൂക്ഷ്‌മ കണികകളായി പത്ത് മീറ്റർ വരെ സഞ്ചരിക്കാനാകുമെന്ന് സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ മാര്‍ഗ നിർദ്ദേശത്തില്‍ പറയുന്നു. വീടും ഓഫീസും കഴിയാവുന്നത്ര തുറന്നിട്ട് വെന്റിലേഷന്‍ ഉറപ്പാക്കണം. അടച്ചിട്ട മുറിയില്‍ എസി പ്രവര്‍ത്തിപ്പിക്കുന്നത് വൈറസ് അതിവേഗം പകരുന്നതിന് കാരണമാക്കുമെന്നും മാര്‍ഗനിര്‍ദ്ദേശം ഓർമ്മിപ്പിക്കുന്നു.
അതേസമയം മുഖ്യമന്ത്രിമാരെ യോഗത്തില്‍ സംസാരിക്കാന്‍ അനുവദിക്കാതെ അവഹേളിച്ചുവെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനര്‍ജി വിമര്‍ശിച്ചു. നേരത്തെ വിളിച്ച അവലോകന യോഗത്തില്‍ മമത പങ്കെടുത്തിരുന്നില്ല.
Also Read: കോവിഡ്; മെയ് 23ന് നടത്താനിരുന്ന എസ്ബിഐ പരീക്ഷ മാറ്റിവെച്ചു