കോഴിക്കോട്: കോർപറേഷനിൽ എൽഡിഎഫ്-യുഡിഎഫ് കൗൺസിലർമാരും പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി. മാദ്ധ്യമ പ്രവർത്തകർക്ക് നേരെയും കൈയേറ്റം ഉണ്ടായി. സംഘർഷത്തിൽ 5 എൽഡിഎഫ് കൗൺസിലർമാർക്കും ഒരു യുഡിഎഫ് കൗൺസിലർക്കും പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പഞ്ചാബ് നാഷണൽ ബാങ്കിലെ കോഴിക്കോട് നഗരസഭയുടെ അക്കൗണ്ടിൽ നിന്നും ജീവനക്കാരൻ നടത്തിയ തട്ടിപ്പ് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് അടിയന്തിര പ്രമേയത്തെ തുടർന്നുള്ള ബഹളമാണ് വൻ സംഘർഷത്തിൽ കലാശിച്ചത്. പിഎൻബി തട്ടിപ്പ് കോഴിക്കോട് കൗൺസിൽ യോഗത്തിൽ അടിയന്തിര പ്രമേയമായി ബിജെപിയും യുഡിഎഫുമാണ് ഉന്നയിച്ചത്.
തൊട്ടുപിന്നാലെ വിഷയത്തിൽ സ്വീകരിച്ച നിലപാട് മേയർ വ്യക്‌തമാക്കി. പിഎൻബി തട്ടിപ്പിൽ ഏത് അന്വേഷണവും സ്വാഗതം ചെയ്യുന്നുവെന്ന് മേയർ പറഞ്ഞു. അടിയന്തിര സ്വഭാവമുള്ള വിഷയമല്ലെന്ന് ചൂണ്ടിക്കാട്ടി അടിയന്തിര പ്രമേയം മേയർ തള്ളി. തുടർന്ന്, പ്രതിപക്ഷം ബഹളം തുടങ്ങി.
പ്രതിഷേധിച്ച 15 പ്രതിപക്ഷ കൗൺസിലർമാരെ ഒരു ദിവസത്തേക്ക് സസ്‌പെൻഡ് ചെയ്‌തു. ഇതിന് പിന്നാലെ സംഘർഷം ഉണ്ടാവുകയായിരുന്നു. പിന്നീട് പോലീസ് എത്തിയാണ് ഇരുവിഭാഗത്തെയും കോർപറേഷനിൽ നിന്ന് മാറ്റിയത്. അടിയന്തിര പ്രമേയം തള്ളിയതിന് പിന്നിൽ രാഷ്‌ട്രീയമാണെന്ന് പ്രതിപക്ഷം ആരോപിച്ചു. ശക്‌തമായി പ്രതിഷേധം തുടരാനാണ് പ്രതിപക്ഷ തീരുമാനം.
പിഎൻബി തട്ടിപ്പിൽ അക്കൗണ്ടുകളിൽ നിന്ന് നഷ്‌ടപ്പെട്ട മുഴുവൻ പണവും കോർപറേഷന് തിരിച്ചു കിട്ടിയതായി മേയർ കൗൺസിലിൽ അറിയിച്ചു. ഇനി പലിശ മാത്രമാണ് കിട്ടാനുള്ളത്. അതിനായി ബാങ്കിന് കത്ത് നൽകിയിട്ടുണ്ട്. പലിശ ഉടൻ നൽകുമെന്ന് ബാങ്ക് അറിയിച്ചതായി മേയർ പറഞ്ഞു. ആർബിഐ ബാങ്കിങ്, ഓബുഡ്‌സ്‌മാൻ എന്നിവർക്ക് കോർപറേഷൻ പരാതി നൽകിയിട്ടുണ്ട്. ക്രൈം ബ്രാഞ്ചിന്റെ ഇതുവരെയുള്ള അന്വേഷണത്തിൽ കോർപറേഷൻ തൃപ്‌തരാണെന്ന് ഡെപ്യൂട്ടി മേയർ മുസഫർ അഹമ്മദും പറഞ്ഞു.
Most Read: സംസ്‌ഥാനത്ത് മദ്യവില വർധന നിലവിൽ വന്നു