കൊച്ചി: മോന്‍സണ്‍ മാവുങ്കലിനെതിരായ പോക്‌സോ കേസില്‍ ഇരയായ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പൂട്ടിയിട്ട സംഭവത്തില്‍ ആരോപണ വിധേയരായ ഡോക്‌ടര്‍മാരെ ചോദ്യം ചെയ്‌തു. കളമശേരി മെഡിക്കല്‍ കോളേജിലെ ഡോക്‌ടര്‍മാരെയാണ് ക്രൈം ബ്രാഞ്ച് സംഘം ചോദ്യം ചെയ്‌തത്.
ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളും അന്വേഷണ സംഘം പരിശോധിച്ചു. കളമശേരി മെഡിക്കല്‍ കോളേജിലെ ഒരു സീനിയര്‍ ഡോക്‌ടര്‍ ഉള്‍പ്പടെ മൂന്ന് ഡോക്‌ടര്‍മാര്‍ക്കെതിരെയാണ് ക്രൈം ബ്രാഞ്ച് കേസെടുത്തിരിക്കുന്നത്. കേസില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് ക്രൈം ബ്രാഞ്ച് അറിയിച്ചു.
മോന്‍സണ്‍ മാവുങ്കലിനെതിരെ കേസ് നല്‍കിയ പരാതിക്കാരി പരിശോധനക്കായി എത്തിയപ്പോള്‍ മെഡിക്കല്‍ കോളേജിലെ ചില ഡോക്‌ടര്‍മാര്‍ ഭീഷണിപ്പെടുത്തുകയും മുറിക്കുള്ളില്‍ പൂട്ടിയിടുകയും ചെയ്‌തുവെന്നാണ് പരാതി.
അതേസമയം, കേസില്‍ പെണ്‍കുട്ടിയുടെയും ബന്ധുവിന്റെയും മൊഴി അന്വേഷണ സംഘം വീണ്ടും രേഖപ്പെടുത്തി.
നേരത്തെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിടാന്‍ മെഡിക്കല്‍ കോളേജിനെ വെല്ലുവിളിച്ച് പരാതിക്കാരി രംഗത്തെത്തിയിരുന്നു. സംഭവുമായി ബന്ധപ്പെട്ട് അധികൃതര്‍ പറയുന്നതെല്ലാം കള്ളമാണെന്നും ലേബര്‍ റൂമില്‍ പൂട്ടിയിട്ടാണ് തന്നെ ഭീഷണിപ്പെടുത്തിയത് എന്നുമാണ് പെണ്‍കുട്ടിയുടെ ആരോപണം.
ഇതിനിടെ സംഭവത്തിൽ വനിതാ കമ്മീഷൻ റിപ്പോർട് തേടി. ക്രൈംബ്രാഞ്ച് എഡിജിപിയുടെ റിപ്പോർട് ലഭിച്ച ശേഷം തുടർ നടപടികളിലേക്ക് പോകുമെന്നാണ് വനിതാ കമ്മീഷൻ അറിയിച്ചിരിക്കുന്നത്.
Most Read: ശ്‌മശാനങ്ങൾക്ക് വേണ്ടിയല്ല, ബിജെപി പൊതുപണം ചെലവാക്കുന്നത് ക്ഷേത്രങ്ങൾക്ക് വേണ്ടി; യോഗി