പാലക്കാട്: പീഡനത്തിനിരയായ 11 വയസുകാരിയെ പ്രതിയായ ചെറിയച്ഛനും അടുത്ത ബന്ധുക്കളും ചേര്‍ന്ന് തട്ടിക്കൊണ്ടു പോയതായി പരാതി. കേസില്‍ വിചാരണ ആരംഭിക്കാനിരിക്കേയാണ് മുത്തശിയുടെ വീട്ടില്‍ നിന്നും പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്.
സംഭവത്തിൽ ചെറിയച്ഛനുള്‍പ്പടെ ആറുപേരെ പോലീസ് കസ്‌റ്റഡിയിലെടുത്തെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. ഈ മാസം 16ന് കേസിന്റെ വിചാരണ ആരംഭിക്കാനിരിക്കേയാണ് പീഡനത്തിരയായ പെണ്‍കുട്ടിയെ പ്രതിയും അടുത്ത ബന്ധുക്കളും ചേര്‍ന്ന് തട്ടിക്കൊണ്ടുപോയത്.
കേസിനെ തുടര്‍ന്ന് മാതാപിതാക്കളോടൊപ്പം താമസിക്കാന്‍ താൽപര്യമില്ലെന്ന് പെണ്‍കുട്ടി കോടതിയെ അറിയിച്ചിരുന്നു. ഇതേതുടര്‍ന്ന് പെണ്‍കുട്ടി മുത്തശിയുടെ വീട്ടില്‍ താമസിച്ചു വരികയായിരുന്നു. ഇതിനിടെ ഇന്നലെ ഉച്ചയ്‌ക്ക് ശേഷം പ്രതിയായ ചെറിയച്ഛനും, പ്രതിയോടൊപ്പം നില്‍ക്കുന്ന കുട്ടിയുടെ മാതാപിതാക്കളും, അടുത്ത ബന്ധുക്കളും മുത്തശിയുടെ വീട്ടിലെത്തി പെണ്‍കുട്ടിയെ ബലപ്രയോഗത്തിലൂടെ കൊണ്ടുപോയെന്നാണ് മുത്തശി പോലീസില്‍ നൽകിയ പരാതിയിൽ പറയുന്നത്.
സംഭവത്തിൽ തട്ടിക്കൊണ്ടുപോകല്‍ കുറ്റത്തിന് കേസെടുത്ത് പോലീസ് അന്വേഷണമാരംഭിച്ചു. ചെറിയച്ഛനും ബന്ധുക്കളും ഉള്‍പ്പടെ ആറുപേരെ കസ്‌റ്റഡിയിൽ എടുത്തെങ്കിലും പെണ്‍കുട്ടിയെ കണ്ടെത്താനായിട്ടില്ല.
അതേസമയം കേസില്‍ റിമാന്റിലായിരുന്ന ചെറിയച്ഛന്‍ നിലവിൽ ജാമ്യത്തിലാണ്. കേസിലെ വിചാരണയ്‌ക്ക് മുമ്പായി കുട്ടിയെ സ്വധീനിക്കാനാകും കൊണ്ടുപോയതെന്നാണ് പോലീസ് സംശയിക്കുന്നത്. കുട്ടി മാതാപിതാക്കളോടൊപ്പം ഉണ്ടെന്നാണ് പോലീസ് കരുതുന്നത്. വിശദമായ അന്വേഷണം നടക്കുകയാണെന്നും പോലീസ് പറയുന്നു.
Most Read: ആർഎസ്എസ് പരിപാടിയിലല്ല പങ്കെടുത്തത്; വിഡി സതീശന്റെ വിശദീകരണം