തിരുവനന്തപുരം: വ്യാജ ലൈസൻസുള്ള തോക്ക് കൈവശം വച്ചതിന് കരമനയിൽ 5 കശ്‌മീർ സ്വദേശികൾ അറസ്‌റ്റിലായ സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ തീരുമാനിച്ച് പോലീസ്. ഇതിന്റെ ഭാഗമായി കശ്‌മീരിലെ രജൗരിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനാണ് പോലീസിന്റെ തീരുമാനം. രജൗരി ജില്ലയിലെ കളക്‌ടറുമായി ബന്ധപ്പെട്ട് വിവരങ്ങൾ തേടുമെന്നും, സുരക്ഷാ ഉദ്യോഗസ്‌ഥരായി ഇവരെ തിരഞ്ഞെടുത്ത റിക്രൂട്ടിങ് ഏജന്‍സി കേന്ദ്രീകരിച്ച് അന്വേഷണം നടത്തുമെന്നും പോലീസ് വ്യക്‌തമാക്കി.
കശ്‌മീരിലെ രജൗരി ജില്ലയിൽ നിന്നുള്ള ഷൗക്കത്തലി, ഷുക്കൂർ അഹമ്മദ്, ഗുൽസമാൻ, മുഷ്‌താഖ് ഹുസൈൻ, മുഹമ്മദ് ജാവേദ് എന്നിവരെയാണ് കരമന പോലീസ് അറസ്‌റ്റ് ചെയ്‌തത്. ഇവരെ എടിഎമ്മിലേക്ക് പണം എത്തിക്കുന്ന വാഹനങ്ങളുടെ സുരക്ഷക്കായി മഹാരാഷ്‌ട്രയിലെ സിസ്‌കോ ലോജിസ്‌റ്റിക്‌സ് എന്ന സ്വകാര്യ ഏജന്‍സി നിയമിച്ചതാണെന്നാണ് അവകാശപ്പെടുന്നത്.
ജോലിയെക്കുറിച്ചും കശ്‌മീരിലെ രജൗരി ജില്ലയിലെ താമസക്കാരെന്നും തെളിയിക്കുന്ന രേഖകള്‍ അറസ്‌റ്റിലായവർ ഹാജരാക്കിയിട്ടുണ്ട്. കൂടാതെ തോക്കും ലൈസൻസും ജോലിക്ക് ആവശ്യമായി വന്നപ്പോൾ പണം കൊടുത്ത് വാങ്ങിയതാണെന്നും അവർ വ്യക്‌തമാക്കി. രജൗരി ജില്ലാ കളക്‌ടർ നല്‍കിയതെന്ന് അവകാശപ്പെട്ട തോക്കുകളുടെ ലൈസന്‍സും ഇവരുടെ കൈവശമുണ്ട്. ഇതിന്റെ ആധികാരികത പരിശോധിക്കുന്നതിന് വേണ്ടിയാണ് കളക്‌ടറുമായി വിവരങ്ങൾ തേടുന്നതെന്ന് പോലീസ് വ്യക്‌തമാക്കി.
ആയുധനിയമം, വ്യാജരേഖ ചമയ്‌ക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി അറസ്‌റ്റ് ചെയ്‌ത പ്രതികളെ കസ്‌റ്റഡിയില്‍ വാങ്ങിയതിന് ശേഷമായിരിക്കും വിശദമായ അന്വേഷണത്തിലേക്ക് പോലീസ് കടക്കുക. കൂടാതെ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കുമെന്നും അധികൃതർ വ്യക്‌തമാക്കി.
Read also: വാക്‌സിനെടുത്ത യാത്രക്കാര്‍ക്ക് ക്വാറന്റെയ്ന്‍ വേണ്ടെന്ന് അബുദാബി