അബുദാബി: വാക്‌സിനെടുത്ത ശേഷം അബുദാബിയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ക്വാറന്റെയ്ന്‍ ആവശ്യമില്ലെന്ന് വ്യക്‌തമാക്കി ദേശീയ ദുരന്ത നിവാരണ സമിതി. നേരത്തെ ഗ്രീന്‍ ലിസ്‌റ്റിലുള്ള രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് മാത്രമായിരുന്നു ഈ ആനുകൂല്യം ഉണ്ടായിരുന്നത്. തീരുമാനം സെപ്റ്റംബര്‍ അഞ്ച് മുതല്‍ നിലവില്‍ വരുമെന്നും അധികൃതർ അറിയിച്ചു.
ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലെ യാത്രക്കാര്‍ക്ക് പുതിയ നിര്‍ദ്ദേശം ഏറെ ഉപകാരപ്രദമാകും. യുഎഇയില്‍ അബുദാബിയില്‍ മാത്രമാണ് നിലവില്‍ ക്വാറന്റെയ്ന്‍ നിര്‍ബന്ധമായിരുന്നത്. വാക്‌സിനെടുക്കാത്തവര്‍ക്ക് പത്ത് ദിവസവും എടുത്തവര്‍ക്ക് ഏഴ് ദിവസവുമായിരുന്നു ക്വാറന്റെയ്ന്‍.
അതേസമയം വാക്‌സിനെടുക്കാത്തവര്‍ക്ക് പത്ത് ദിവസം ക്വാറന്റെയ്ന്‍ തുടരും. ഇവര്‍ ഒൻപതാം ദിവസം പിസിആര്‍ ടെസ്‌റ്റ് നടത്തുകയും വേണം.
വാക്‌സിൻ എടുത്തവര്‍ക്ക് ക്വാറന്റെയ്ന്‍ ഒഴിവാക്കിയിട്ടുണ്ടെങ്കിലും അബുദാബിയില്‍ എത്തി നാലാം ദിവസവും എട്ടാം ദിവസവും പിസിആര്‍ പരിശോധന നിര്‍ബന്ധമാണ്. പുതിയ നിബന്ധനകള്‍ റസിഡന്റ് വിസക്കാര്‍ക്കും സന്ദര്‍ശക വിസക്കാര്‍ക്കും ബാധകമാണ്.
ദുബായ്, ഷാര്‍ജ ഉള്‍പ്പടെയുള്ള മറ്റ് എമിറേറ്റുകളില്‍ എത്തുന്ന യാത്രികര്‍ക്ക് കോവിഡ് പരിശോധനാ ഫലം വരുന്നത് വരെ (പരമാവധി 24 മണിക്കൂര്‍) മാത്രമാണ് ക്വാറന്റെയ്ന്‍.
കോവിഡ് വാക്‌സിൻ സ്വീകരിക്കാത്ത ആളുകൾക്കും രാജ്യത്തേക്ക് മടങ്ങി വരാൻ ഒമാൻ നേരത്തെ അനുമതി നൽകിയിരുന്നു. രാജ്യത്തെ സർക്കാർ, സ്വകാര്യ സ്‌ഥാപനങ്ങളിൽ ജോലിചെയ്യുന്ന, സാധുതയുള്ള താമസ വിസ ഉള്ള ആളുകൾക്ക് വാക്‌സിൻ സ്വീകരിച്ചിച്ചില്ലെങ്കിലും പ്രവേശനം അനുവദിക്കുമെന്നാണ് അധികൃതർ വ്യക്‌തമാക്കിയത്. ഒമാൻ സുപ്രീം കമ്മിറ്റിയാണ് ഇത് സംബന്ധിച്ച അനുമതി നൽകിയിരിക്കുന്നത്.
Most Read: കുട്ടികളിലെ ‘കോർബേവാക്‌സ്’ പരീക്ഷണം; അനുമതി നൽകി ഡിസിജിഐ