തിരുവനന്തപുരം: വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് ഹാജരാക്കിയ കേസിലെ പ്രതിയായ നിഖിൽ തോമസ് ഒളിവിൽ പോയ സംഭവവുമായി ബന്ധപ്പെട്ട് സിപിഎം പ്രാദേശിക നേതാവ് പോലീസ് കസ്‌റ്റഡിയിൽ. നിഖിലിനെ ഒളിവിൽ പോകാൻ സഹായിച്ചുവെന്ന് സംശയിക്കുന്ന നേതാവിനെയാണ് പോലീസ് കസ്‌റ്റഡിയിൽ എടുത്തത്.
ഇന്ന് പുലർച്ചെ അഞ്ചു മണിയോടെയാണ് മുൻ ബാലസംഘം കായംകുളം ഏരിയാ ചുമതലക്കാരനായിരുന്ന നേതാവിനെ പോലീസ് കസ്‌റ്റഡിയിൽ എടുത്തത്. ഇയാളുടെ ബിരുദ സർട്ടിഫിക്കറ്റും പോലീസ് പരിശോധിക്കും. നിഖിലിന്റെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്‌ത നിലയിലാണ്. നിഖിലിന്റെ സുഹൃത്തുക്കളെ ഉൾപ്പടെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നുണ്ട്. നിഖിൽ തിരുവനന്തപുരത്ത് എത്തിയ ശേഷമാണ് ഒളിവിൽ പോയതെന്നാണ് പോലീസ് നിഗമനം.
തിങ്കളാഴ്‌ച ഉച്ചക്ക് തിരുവനന്തപുരത്താണ് നിഖിലിന്റെ മൊബൈൽ ഫോൺ സിഗ്‌നൽ അവസാനമായി കാണിച്ചത്. പിന്നീട് യാതൊരുവിവരവും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ല. കായംകുളം പോലീസ് സ്‌റ്റേഷനിലെ സിഐയുടെ നേതൃത്വത്തിലുള്ള എട്ടംഗ സംഘമാണ് നിലവിൽ കേസ് അന്വേഷിക്കുന്നത്. അതിനിടെ, നിഖിൽ തോമസിന്റെ സർട്ടിഫിക്കറ്റ് വ്യാജമെന്ന് കലിംഗ സർവകലാശാല കേരള സർവകലാശാലക്ക് ഔദ്യോഗിക മറുപടി നൽകി.
കർശന നടപടി വേണമെന്ന് കേരള സർവകലാശാല രജിസ്ട്രാറോട് കലിംഗ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതോടെ, നിഖിലിന്റെ എംകോം രജിസ്ട്രേഷൻ റദ്ദാക്കിയേക്കും. കേരള നൽകിയ തുല്യത സർട്ടിഫിക്കറ്റും റദ്ദാക്കും. ക്രമക്കേട് കാട്ടിയവരെല്ലാം കുടുങ്ങുമെന്നാണ് കേരള വിസി മോഹൻ കുന്നുമ്മലും പ്രതികരിച്ചത്.
Most Read: സാമ്പത്തിക തട്ടിപ്പുക്കേസ്; കെ സുധാകരന്റെ മുൻകൂർ ജാമ്യഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും