വയനാട്: കോവിഡ് നിയന്ത്രണങ്ങളുടെ പേരില്‍ വയനാട്ടില്‍ അമ്മയെയും മകനെയും പൊലീസ് അകാരണമായി തടഞ്ഞുവച്ച് മർദ്ദിച്ചതായി പരാതി. കോവിഡ് ടെസ്‌റ്റിന് വേണ്ടി പോവുന്നതിനിടെ മീനങ്ങാടിയില്‍ വെച്ചായിരുന്നു പോലീസിന്റെ കയ്യേറ്റം.
കഴിഞ്ഞ ഞായറാഴ്‌ച ലോക്ക്‌ഡൗൺ പരിശോധനക്കിടെ ആയിരുന്നു സംഭവം. മീനങ്ങാടി എസ്‌ഐ ശ്രീധരനെതിരെയാണ് പരാതി. കോളേരി സ്വദേശികളായ ശ്രീകല, അര്‍ജുന്‍ എന്നിവരാണ് പരാതിയുമായി രംഗത്തെത്തിയത്. മുഖ്യമന്ത്രി, ഡിജിപി, ജില്ലാ പോലിസ് മേധാവി എന്നിവര്‍ക്ക് പരാതി നൽകിയിട്ടുണ്ട്.
അമ്മയെയും മകനെയും തടഞ്ഞു വെച്ച് കയ്യേറ്റം ചെയ്‌തതായും, അശ്‌ളീലം പറഞ്ഞ് ആക്ഷേപിച്ചെന്നുമാണ് പരാതിയില്‍ പറയുന്നത്. കോവിഡ് ടെസ്‌റ്റിനായി പോയ തങ്ങളെ വഴിയില്‍ പോലീസ് പരിശോധനക്കായി തടയുകയും വിവരം അറിയിച്ചിട്ടും ചെവിക്കൊണ്ടില്ലെന്നും പരാതിക്കാര്‍ ചൂണ്ടിക്കാട്ടുന്നു. മകന്‍ കോവിഡ് പോസിറ്റിവായതിനെ തുടര്‍ന്ന് ഇരുവരും ക്വാറന്റൈയ്‌നില്‍ ആയിരുന്നു, ഇതിനിടെ അമ്മക്ക് രോഗ ലക്ഷണങ്ങള്‍ കണ്ടതോടെ പരിശോധിക്കാന്‍ പോവുകയുമായിരുന്നു ഇരുവരും. ഇതിനിടെയാണ് സംഭവം നടന്നത്.
Also Read: മീഡിയാ വൺ രാജ്യദ്രോഹ ചാനൽ, കേന്ദ്രത്തിന്റേത് രാഷ്‌ട്രീയ നടപടിയല്ല; സുരേന്ദ്രൻ