കൊച്ചി: മീഡിയാ വൺ ചാനലിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. മീഡിയാ വൺ ഒരു രാജ്യദ്രോഹ ചാനലാണ് എന്നതില്‍ ഒരു സംശയവുമില്ല. മീഡിയ വണ്ണിന് കൊമ്പൊന്നുമില്ല. ലൈസന്‍സ് പുതുക്കല്‍, രേഖകള്‍ പുതുക്കല്‍ എന്നിവ നടപടി ക്രമങ്ങള്‍ മാത്രമാണ്. മാദ്ധ്യമങ്ങള്‍ക്ക് സ്വന്തമായ നിയമമില്ല. ഇത്തരം തീരുമാനങ്ങളില്‍ കേന്ദ്രത്തിന് രാഷ്‌ട്രീയ പരിഗണനയില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.
കേന്ദ്ര തീരുമാനം കേരള ഹൈക്കോടതി രണ്ട് ദിവസത്തേക്ക് തടഞ്ഞിട്ടുണ്ട്. അതില്‍ കേന്ദ്ര സർക്കാരിന്റെ നിലപാട് തേടിയിട്ടുമുണ്ട്. വിഷയത്തില്‍ കേന്ദ്ര സർക്കാരിന്റെഅഭിഭാഷകര്‍ മറുപടി നല്‍കും. ഈ തീരുമാനത്തില്‍ ബിജെപിക്ക് രാഷ്‌ട്രീയമായി മറുപടി പറയേണ്ട ബാധ്യതയില്ല. മീഡിയ വണ്ണിന് എതിരെ രാഷ്‌ട്രീയ നടപടിയല്ലെന്നും കെ സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി.
കേരളത്തിലെ മറ്റൊരു ചാനല്‍ മേധാവിയ്‌ക്കെതിരെ ഒരു പ്രത്യേക കേസിനെ കുറിച്ച് വാര്‍ത്ത കൊടുത്തതിന്റെ പേരില്‍ കേരള സര്‍ക്കാര്‍ കേസെടുത്തിട്ടുണ്ട്, ആ പരാതിയെ കുറിച്ച് ആരും പറയുന്നത് കേട്ടില്ല. അതിനെ കുറിച്ച് സമൂഹ മാദ്ധ്യമങ്ങളില്‍ പ്രതികരണങ്ങള്‍ കാണാത്തത് എന്താണെന്നും സുരേന്ദ്രന്‍ മാദ്ധ്യമ പ്രവര്‍ത്തകരോട് ചോദിച്ചു.
മീഡിയാ വണ്ണായാലും മറ്റേത് ചാനലായാലും രാജ്യത്തെ നിയമങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കണം. അങ്ങനെ പ്രവര്‍ത്തിക്കാനേ സമ്മതിക്കുകയുള്ളൂ. മീഡിയാ വണ്ണിന്റെ മഹത്വത്തെ കുറിച്ച് എകെ ആന്റണി മുന്‍പ് പറഞ്ഞിട്ടുണ്ടെന്നും കെ സുരേന്ദ്രന്‍ പറയുന്നു.
തിങ്കളാഴ്‌ച ഉച്ചയോടെയാണ് മീഡിയാ വണ്‍ ചാനലിന്റെ സംപ്രേഷണാവകാശം കേന്ദ്ര വാര്‍ത്താ വിതരണം മന്ത്രാലയം തടഞ്ഞത്. സുരക്ഷാ കാരണങ്ങള്‍ ഉന്നയിച്ചാണ് സംപ്രേഷണം തടഞ്ഞതെന്നും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാക്കാന്‍ കേന്ദ്രം തയ്യാറാക്കിയിട്ടില്ലെന്നും ചാനല്‍ ഔദ്യോഗികമായി അറിയിച്ചിരുന്നു. തുടര്‍ന്നാണ് സംപ്രേഷണം തല്‍ക്കാലം നിര്‍ത്തുന്നുവെന്ന് വ്യക്‌തമാക്കിയത്.
Also Read: ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ; വ്യാഴാഴ്‌ച വിധിയെന്ന് ഹൈക്കോടതി