ഇടുക്കി: നാലുകോടിയോളം രൂപ പലരില്‍നിന്നായി തട്ടിയെടുത്ത് പോലീസുകാരന്‍ മുങ്ങി. പണം തട്ടി ഒളിവില്‍ പോയ സിവില്‍ പോലീസ് ഓഫീസര്‍ മുണ്ടക്കയം സ്വദേശി അമീര്‍ ഷാ(43)ക്കെതിരെ ഇടുക്കി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഇയാളുടെ തട്ടിപ്പിനിരയായ എആര്‍ ക്യാംപിലെ കൊല്ലം സ്വദേശിയായ പോലീസുകാരന്റെ പരാതിയിലാണ് 420 വകുപ്പു പ്രകാരം കേസെടുത്തത്. വായ്‌പയായി അഞ്ച് ലക്ഷം രൂപ വാങ്ങി കബളിപ്പിച്ചുവെന്നാണ് പരാതി.
ഓണ്‍ലൈന്‍ വ്യാപാരത്തിന്റെ മറവില്‍ രണ്ടു വര്‍ഷം മുന്‍പ് പലരില്‍നിന്നായി പണം വാങ്ങിയ അമീര്‍ ഷാ കഴിഞ്ഞ വര്‍ഷം അവധിയെടുത്തു ഒളിവില്‍പോയിരുന്നു. തിരികെ വരാതായതോടെ ആദ്യം സ്‌പെഷല്‍ ബ്രാഞ്ചും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല.
എആര്‍ ക്യംപിലെ പോലീസുകാരാണ് കൂടുതലും തട്ടിപ്പിനിരയായത്. നാണക്കേട് ഭയന്ന് ഇവര്‍ വിവരം പുറത്തുപറഞ്ഞില്ല. മാത്രവുമല്ല പോലീസുകാര്‍ പണമിടപാട് നടത്തുന്നതിന് വിലക്കുള്ളതിനാല്‍ രേഖാമൂലം പരാതി നല്‍കാന്‍ പലരും തയാറായില്ല.
ഉയര്‍ന്ന പലിശ ലഭിച്ചതോടെയാണ് പലരും വായ്‌പ നല്‍കാന്‍ തീരുമാനിച്ചത്. തുടക്കത്തില്‍ എല്ലാവര്‍ക്കും മുടങ്ങാതെ പലിശ കൊടുത്തിരുന്നു.
പ്രാഥമികാന്വേഷണത്തില്‍ നാലു കോടിയോളം രൂപ പലര്‍ക്കായി കൊടുക്കാനുണ്ടെന്ന് കണ്ടെത്തി. രണ്ടു മുതല്‍ 10 ലക്ഷംവരെ നഷ്‌ടമായ പോലീസുകാരും ഇക്കൂട്ടത്തിലുണ്ട്. വിശ്വാസ വഞ്ചനക്കേസില്‍ അന്വേഷണം ആരംഭിച്ചതോടെ ഇയാളെ സര്‍വിസില്‍നിന്ന് പിരിച്ചുവിട്ടു.
Read Also: വിജിലൻസ് നടത്തുന്നത് രാഷ്‌ട്രീയക്കളി; കെഎം ഷാജി