കൊച്ചി: അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന കണ്ടെത്തലിന് പിന്നാലെ വിജിലന്‍സിനെതിരെ വിമർശനവുമായി കെഎം ഷാജി എംഎല്‍എ. വിജിലന്‍സ് നടത്തുന്നത് രാഷ്‌ട്രീയക്കളി ആണെന്ന് കെഎം ഷാജി പ്രതികരിച്ചു. കോടതിയില്‍ കൊടുത്ത രഹസ്യ റിപ്പോർട് ചോര്‍ത്തി മാദ്ധ്യമങ്ങള്‍ക്ക് നല്‍കുകയാണ്. അനധികൃതമായി ഒരു സ്വത്തും സമ്പാദിച്ചിട്ടില്ല. അത് തെളിയിക്കാനാവുന്ന കാര്യമാണ്. നിയമപരമായി തന്നെ കാര്യങ്ങളെ നേരിടുമെന്നും അദ്ദേഹം വ്യക്‌തമാക്കി.
വിജിലന്‍സ് ഇത്തരത്തില്‍ തന്നെ പിന്തുടരുന്നതിന് പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് എന്നും ഷാജി ആരോപിച്ചു. തന്നെ കുടുക്കാന്‍ മനപൂര്‍വ്വം ചെയ്യുന്നതാണിത്. കീഴടങ്ങാന്‍ ഉദ്ദേശിക്കുന്നില്ലെന്നും കെഎം ഷാജി കൂട്ടിച്ചേർത്തു.
കെഎം ഷാജിക്ക് വരവിനെക്കാള്‍ 166% അനധികൃത സ്വത്ത് ഉണ്ടെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍. 2011 മുതൽ 2020 വരെയുള്ള കാലയളവിലെ വരുമാനത്തിലാണ് വര്‍ധന.
ഷാജിക്കെതിരായ അന്വേഷണ റിപ്പോര്‍ട്ട് വിജിലന്‍സ് ഇന്നലെ കോടതിയില്‍ സമര്‍പ്പിച്ചു. 2011 മുതൽ 2020 വരെയുള്ള കാലയളവിൽ 88,57,452 രൂപയാണ് കെഎം ഷാജിയുടെ വരുമാനം. എന്നാൽ 2,03,80,557 കോടി രൂപയുടെ സമ്പാദ്യം ഈ ഘട്ടത്തിൽ ഉണ്ടായെന്നാണ് കണക്ക്. ഇത് വരവിനേക്കാൾ 166% അധികമാണ്.
കണ്ണൂർ അഴീക്കോട് മണ്ഡലത്തിലെ മുസ്‌ലിം ലീഗ് സ്‌ഥാനാർഥിയാണ് കെ എം ഷാജി. ഷാജിക്കെതിരെ പ്രഥമദൃഷ്‌ട്യാ കേസെടുക്കാൻ തെളിവുണ്ടെന്നും കോടതിയിൽ നൽകിയ റിപ്പോർട്ടിൽ വിജിലൻസ് പറയുന്നു. വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന പൊതു പ്രവർത്തകന്റെ പരാതിയിലാണ് വിജിലൻസ് പ്രാഥമിക അന്വേഷണം നടത്തിയത്.
Also Read: ‘വിദേശത്ത് വിദ്യാഭ്യാസ സ്‌ഥാപനം തുടങ്ങാന്‍ പദ്ധതിയിട്ടിരുന്നു’; സ്‌പീക്കര്‍ക്കെതിരെ സ്വപ്‌നയുടെ മൊഴി