തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡിനിടയിലും വിജയമായി പോളിയോ വാക്‌സിനേഷന്‍. 5 വയസിന് താഴെയുള്ള 20,38,541 കുട്ടികള്‍ക്ക് സംസ്‌ഥാനത്ത് പള്‍സ് പോളിയോ തുള്ളിമരുന്ന് നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര്‍ അറിയിച്ചു.
കോവിഡ് പശ്‌ചാത്തലത്തിലും 83.23 ശതമാനം കുട്ടികൾ പോളിയോ വാക്‌സിന്‍ സ്വീകരിച്ചു. ഇതിനായി 24,690 പോളിയോ വാക്‌സിനേഷന്‍ ബൂത്തുകള്‍ പ്രവര്‍ത്തിച്ചു. ഓരോ ബൂത്തിലും കോവിഡ് മാനദണ്ഡങ്ങളോടെ പരിശീലനം ലഭിച്ച വാക്‌സിനേറ്റര്‍മാരെ നിയോഗിച്ചാണ് ആരോഗ്യ പ്രവര്‍ത്തകരുടെ മേല്‍നോട്ടത്തില്‍ തുള്ളി മരുന്ന് വിതരണം നടത്തിയത്. 24,49,222 കുട്ടികള്‍ക്ക് പോളിയോ പ്രതിരോധ തുള്ളിമരുന്ന് നല്‍കുകാൻ ആയിരുന്നു ലക്ഷ്യമിട്ടിരുന്നത്.
അതേസമയം ഞായറാഴ്‌ച വാക്‌സിന്‍ നൽകാൻ കഴിയാതെ പോയ കുട്ടികള്‍ക്ക് അടുത്ത ദിവസങ്ങളില്‍ ആരോഗ്യ സന്നദ്ധ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഭവന സന്ദര്‍ശനം നടത്തി വാക്‌സിന്‍ നല്‍കും. കൂടാതെ കോവിഡ് പോസിറ്റീവായതോ ക്വാറന്റെയിനിൽ കഴിയുന്നതോ ആയ കുട്ടികള്‍ക്ക് അവരുടെ ക്വാറന്റെയിൻ കാലാവധി കഴിയുന്ന മുറക്ക് ആരോഗ്യ പ്രവര്‍ത്തകര്‍ വീടുകളിലെത്തി പോളിയോ തുള്ളിമരുന്ന് നല്‍കുമെന്നും മന്ത്രി അറിയിച്ചു.
പോളിയോ വാക്‌സിൻ നൽകിയ കുട്ടികളുടെ ജില്ല തിരിച്ചുള്ള കണക്ക്: തിരുവനന്തപുരം- 209573, കൊല്ലം- 152347, പത്തനംതിട്ട- 63568, ആലപ്പുഴ- 120127, കോട്ടയം- 104304, ഇടുക്കി- 68621, എറണാകുളം- 188798, തൃശൂര്‍- 186176, പാലക്കാട്- 177297, മലപ്പുറം- 287313, കോഴിക്കോട്- 186191, വയനാട്- 53451, കണ്ണൂര്‍- 143281, കാസര്‍ഗോഡ്- 97494.
കുട്ടികള്‍ വന്നു പോകാന്‍ ഇടയുള്ള അങ്കണവാടികള്‍, സ്‌കൂളുകള്‍, ബസ് സ്‌റ്റാന്‍ഡുകള്‍, ആരോഗ്യ കേന്ദ്രങ്ങള്‍, വായനശാല, വിമാനത്താവളം, ബോട്ടുജെട്ടി, റെയില്‍വേ സ്‌റ്റേഷനുകള്‍ തുടങ്ങിയ എല്ലാ സ്‌ഥലങ്ങളിലും ബൂത്തുകള്‍ സ്‌ഥാപിച്ചാണ് പോളിയോ തുള്ളിമരുന്ന് ലഭ്യമാക്കിയത്. കൂടാതെ അതിഥി തൊഴിലാളികള്‍ താമസിക്കുന്ന ഇടങ്ങളില്‍ പോളിയോ തുള്ളിമരുന്ന് ലഭ്യമാക്കുന്നതിനായി മൊബൈല്‍ യൂണിറ്റുകള്‍ ഉള്‍പ്പെടെയുള്ള സജ്ജീകരണങ്ങളും ഏര്‍പ്പെടുത്തിയിരുന്നു.
Read Also: കുട്ടികൾക്കുള്ള കോവിഡ് വാക്‌സിൻ ഒക്‌ടോബറോടെ; 2021 അവസാനം 4 വാക്‌സിനുകൾ
തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് കുടുംബാരോഗ്യ കേന്ദ്രത്തില്‍ വച്ച് രാവിലെ 8 മണിക്കാണ് കെകെ ശൈലജ ടീച്ചറുടെ സാന്നിധ്യത്തില്‍ സംസ്‌ഥാനതല പള്‍സ് പോളിയോ തുള്ളിമരുന്ന് വിതരണത്തിന് തുടക്കമായത്. ആയിരക്കണക്കിന് കുട്ടികള്‍ക്ക് ഒരു ദിവസം തന്നെ പോളിയോ തുള്ളിമരുന്ന് നല്‍കികൊണ്ട് സമൂഹത്തിലാകെ പോളിയോ പ്രതിരോധം സൃഷ്‌ടിക്കുക എന്നതാണ് ഈ യജ്‌ഞത്തിന്റെ പ്രധാന ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞിരുന്നു.
എല്ലാവരും കുട്ടികള്‍ക്ക് പൂര്‍ണ മനസോടെ പ്രതിരോധ വാക്‌സിനുകള്‍ നല്‍കണം എന്നായിരുന്നു മന്ത്രിയുടെ ആഹ്വാനം. കൂടാതെ ഇതൊരു വലിയ സന്ദേശം കൂടിയാണ് എന്നും ശൈലജ ടീച്ചർ പറഞ്ഞിരുന്നു. മാത്രവുമല്ല സാധ്യമാകുന്ന മുറക്ക് എല്ലാവര്‍ക്കും കോവിഡ് വാക്‌സിൻ നല്‍കുന്നതാണ് എന്നും മന്ത്രി കൂട്ടിച്ചേർത്തു.
ചടങ്ങിൽ വികെ പ്രശാന്ത് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഡി സുരേഷ കുമാര്‍, നഗരസഭ ആരോഗ്യ സ്‌റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷ ജമീല ശ്രീധര്‍, വാര്‍ഡ് കൗണ്‍സിലര്‍ പത്‌മ, ആരോഗ്യ വകുപ്പ് ഡയറക്‌ടര്‍ ഡോ. ആര്‍എല്‍ സരിത, അഡീ. ഡയറക്‌ടര്‍ ഡോ. പിപി പ്രീത, ഡെപ്യൂട്ടി ഡയറക്‌ടര്‍ ഡോ. കെ സന്ദീപ്, ഡിഎംഒ ഡോ. കെഎസ് ഷിനു, ഡിപിഎം ഡോ. പിവി അരുണ്‍ ഡബ്‌ള്യുഎച്ച്ഒ പ്രതിനിധി ഡോ. സി പ്രതാപ ചന്ദ്രന്‍, വട്ടിയൂര്‍ക്കാവ് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. നിഖില്‍ എന്നിവരും പങ്കെടുത്തിരുന്നു.
Read Also: ചെന്നിത്തലയുടെ യാത്രാ ലക്ഷ്യം വർഗീയതയുടെ ഐശ്വര്യ കേരളം; പി ജയരാജൻ