കൊച്ചി: കുട്ടികൾക്കുള്ള കോവിഡ് വാക്‌സിൻ ഉടൻ എത്തുമെന്ന് സെറം ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ എക്‌സിം ഡയറക്‌ടർ പിസി നമ്പ്യാർ. 2021 ഒക്‌ടോബർ മാസത്തോടെ കുഞ്ഞുങ്ങൾക്ക് നൽകാനാകുന്ന കോവിഡ് വാക്‌സിൻ ലഭ്യമാകും. ജനിച്ച് ദിവസങ്ങൾക്കുള്ളിൽ ഇത് കുട്ടികൾക്ക് നൽകാനാകുമെന്നും അദ്ദേഹം വ്യക്‌തമാക്കി. കൊച്ചിയിൽ നടന്ന ഔദ്യോഗിക പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുട്ടികൾക്കുള്ള വാക്‌സിൻ തന്നെ പിന്നീട് കൂടുതൽ ഗവേഷണങ്ങൾക്ക് ശേഷം കോവിഡ് സ്‌ഥിരീകരിക്കുന്ന കുഞ്ഞുങ്ങൾക്ക് നൽകാനുള്ള മരുന്നായി മാറ്റാനുള്ള ശ്രമങ്ങളും നടക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
കോവിഡ് 19ന് എതിരായി സെറം ഇൻസ്‌റ്റിറ്റ്യൂട്ട് 4 വാക്‌സിനുകൾ കൂടി 2021 അവസാനത്തോടെ തയാറാക്കുമെന്നും അദ്ദേഹം വ്യക്‌തമാക്കി. സെറം ഇൻസ്‌റ്റിറ്റ്യൂട്ടിന്റെ നോവോവാക്‌സ് വാക്‌സിൻ ജൂൺ മാസത്തോടെ ലഭ്യമാവും, അതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്.
ഓക്‌സ്‌ഫോർഡ് സർവകലാശാല വികസിപ്പിച്ചെടുത്ത കോവിഷീൽഡ് വാക്‌സിന്റെ ഉൽപ്പാദനം ഏപ്രിൽ മുതൽ പ്രതിമാസം 20 കോടി ഡോസ് ആക്കുമെന്നും പിസി നമ്പ്യാർ കൂട്ടിച്ചേർത്തു. നിലവിൽ ഉപയോഗത്തിലുള്ള കോവിഡ് വാക്‌സിനുകൾ കുട്ടികൾക്ക് അനുയോജ്യമല്ലെന്നും കുട്ടികൾക്ക് നൽകേണ്ടതില്ലെന്നുമാണ് ആരോഗ്യ വിദഗ്‌ധരുടെ അഭിപ്രായം.
Read also: കർഷക സുരക്ഷക്ക് പഞ്ചാബ് പോലീസിനെ നിയോഗിക്കണം; എഎപി