മലപ്പുറം: ജില്ലയിലെ സിപിഐഎം ശക്തി കേന്ദ്രങ്ങളിൽ ഒന്നായ പൊന്നാനിയിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നടക്കുന്ന പൊട്ടിത്തെറി പാർട്ടിക്കകത്തല്ല എന്നും പാർട്ടിയുടെ ഒരുമയെ ജനങ്ങളുടെ ഇടയിൽ തെറ്റിദ്ധരിപ്പിക്കാൻ പ്ളാൻ ചെയ്ത് നടപ്പിലാക്കുന്ന പാർട്ടിക്കെതിരെയുള്ള പ്രവർത്തങ്ങളാണ് പൊന്നാനിയിൽ നടന്നതെന്നും ജില്ലാ സെക്രട്ടറി ഇഎന്‍ മോഹന്‍ദാസ് മലബാർ ന്യൂസിനോട് വ്യക്തമാക്കി.
സ്ഥാനാർഥി നിര്‍ണയത്തെ ചൊല്ലി സിപിഎമ്മിൽ തര്‍ക്കം, പാര്‍ട്ടി തീരുമാനത്തിനെതിരെ അണികള്‍ തെരുവിലിറങ്ങി എന്നിങ്ങനെയുള്ള മാദ്ധ്യമ ഹെഡ്ലൈനുകൾ സൃഷ്ടിക്കാനുള്ള ആസൂത്രിത ശ്രമമാണിത്. ടിഎം സിദ്ദിഖ് അച്ചടക്കമുള്ള പാർട്ടിപ്രവർത്തകനാണ്. അതിൽ തർക്കമില്ല. പക്ഷെ, പാർട്ടി ഒരു തീരുമാനം എടുക്കുന്നതിന് പിന്നിൽ നിരവധി സാമൂഹിക കാരണങ്ങളുണ്ട്. വിശേഷിച്ചും ഇന്നത്തെ കാലത്ത് ഒരു സ്ഥാനാർഥിയെ പ്രഖ്യാപിക്കുമ്പോൾ / പരിഗണിക്കുമ്പോൾ പെട്ടെന്ന് നോക്കിയാൽ കാണാത്ത നിരവധി സാമൂഹികമായ വിഷയങ്ങൾ പരിഗണിക്കണം.
എന്നാൽ, നാളെ സ്ഥാനാർഥിയെ ഔദ്യോഗികമായി പ്രഖ്യാപിക്കുമ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഒന്നടങ്കം കൂടെയുണ്ടാകും. ‘പാര്‍ട്ടിക്കകത്ത്’ പൊന്നാനിയില്‍ പ്രതിസന്ധികളില്ല. പുറമെ സംഭവിച്ച കാര്യങ്ങൾ എന്താണെന്ന് പാര്‍ട്ടി അന്വേഷിക്കുമെന്നും ഇദ്ദേഹം വ്യക്തമാക്കി. രണ്ടുതവണ മല്‍സരിച്ചവരെ മാറ്റി നിര്‍ത്തണമെന്ന സിപിഎം നേതൃത്വ തീരുമാനത്തിന്റെ പാശ്ചാതലത്തിലാണ് നിയമസഭാ സ്പീക്കറും ഒരു ദശാബ്ദമായി പൊന്നാനി എംഎൽഎയുമായ പി ശ്രീരാമകൃഷ്ണൻ മല്‍സര രംഗത്ത് നിന്ന് ഒഴിഞ്ഞത്.
സ്ത്രീകളും കുട്ടികളുമടങ്ങുന്നവരാണ് ഇന്നലെ പൊന്നാനിയില്‍ പ്രകടനം നടത്തിയത്. പാര്‍ട്ടിയുടെ ആലോചനയിലുള്ള സ്ഥാനാർഥിയെ അംഗീകരിക്കില്ലെന്നും പ്രാദേശിക ഘടകങ്ങള്‍ ആവശ്യപ്പെട്ട സ്ഥാനാർഥി വേണമെന്നുമാണ് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടിരുന്നത്. രാഷ്ട്രീയ കേരളത്തിൽ അപൂർവമായി സംഭവിച്ചിട്ടുള്ള കാര്യമാണ് ഒരു സ്ഥാനാർഥിക്ക് വേണ്ടി പൊതുജനം തെരുവിലിറങ്ങിയത്. വിഎസ് അച്യുതാനന്ദന് വേണ്ടി വിഎസ് അനുകൂലികൾ മുൻപ് പാലക്കാട് തെരുവിലിറങ്ങിയിട്ടുണ്ട്.
ശ്രീരാമകൃഷ്ണന് പകരമാരെന്ന ചർച്ച വന്നപ്പോള്‍ രണ്ടു പേരുകളാണ് പൊന്നാനിയില്‍ നിന്നും പ്രധാനമായി ഉയർന്നുവന്നത്. അതിലൊന്ന് 2011ൽ സിപിഎം സ്ഥാനാർഥി ആകുമെന്ന് പൊന്നാനിക്കാർ വിശ്വസിച്ചിരുന്ന നിലവിലെ ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടിഎം സിദ്ദിഖ്, മറ്റൊരാൾ സിഐടിയു ദേശീയ സെക്രട്ടറി പി നന്ദകുമാര്‍. വേറെയും മൂന്നു പേരുകൾ വന്നെങ്കിലും അവയെ കാര്യമായി പരിഗണിച്ചില്ല. ഇന്നലെയാണ് നന്ദകുമാര്‍ പൊന്നാനിയില്‍ സ്ഥാനാർഥിയാകും ഇന്ന് ഏകദേശ ഉറപ്പ് വന്നത്.
ഈ സാഹചര്യത്തിലാണ് ‘നേതാക്കളെ പാര്‍ട്ടി തിരുത്തും, പാര്‍ട്ടിയെ ജനം തിരുത്തും‘ എന്ന മുദ്രാവാക്യവുമായി പാർട്ടി അണികളെന്നു പറയുന്ന നൂറുകണക്കിന് ആളുകൾ തെരുവിലിറങ്ങിയത്. പാര്‍ട്ടി കൊടികളും ബാനറുകളും പിടിച്ചായിരുന്നു പ്രതിഷേധം അരങ്ങേറിയത്. സമാനമായ പ്രതിഷേധം ഇന്നലെ കുറ്റ്യാടി മണ്ഡലത്തിലും നടന്നിരുന്നു. കേരള കോണ്‍ഗ്രസ് എമ്മിന് സീറ്റ് നല്കാന് സിപിഎം നേതൃത്വം തയ്യാറായതില്‍ പ്രതിഷേധിച്ചായിരുന്നു ഇവിടെ പ്രവര്‍ത്തകരുടെ പ്രതിഷേധ പ്രകടനം.
1991 മുതൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയായ ടിഎം സിദ്ദിഖ് 26 കൊല്ലങ്ങൾക്ക് മുൻപ് വെളിയങ്കോട് പഞ്ചായത്തിലെ മുസ്ലിം ലീഗ് കോട്ടയിൽനിന്ന് നിന്ന് മികച്ച വിജയം നേടി പഞ്ചായത്ത് വൈസ് പ്രസിഡണ്ടായാണ് അധികാര രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്. 2001 മുതല്‍ 10 വര്‍ഷം ഏരിയ സെക്രട്ടറിയുമായിരുന്നു. 2004 മുതല്‍ സിപിഎം ജില്ലാ കമ്മിറ്റി അംഗമാണ്. 2017 മുതല്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗവും.
Most Read: ‘ഇന്ത്യക്ക് മോദിയുടെ പേര് നൽകുന്ന കാലം വിദൂരമല്ല’; മമത ബാനർജി