ന്യൂഡെൽഹി: ഇന്ധനവിലയിൽ രാഷ്‌ട്രീയം പാടില്ലെന്ന് കേന്ദ്രസർക്കാർ. സംസ്‌ഥാനങ്ങൾ വില കുറയ്‌ക്കാൻ തയ്യാറാകണമെന്ന് വീണ്ടും അഭ്യർഥിക്കുകയാണ്. 18 സംസ്‌ഥാനങ്ങളും ആറ് കേന്ദ്രഭരണ പ്രദേശങ്ങളും വില കുറച്ചു. യുപിയും ഹരിയാനയും കേന്ദ്ര നികുതി കൂടി ഉൾപ്പെടുത്തി 12 രാഷ്‌ട്രീയം പാടില്ല; സംസ്‌ഥാനങ്ങൾ ഇന്ധനവില കുറയ്‌ക്കാൻ തയ്യാറാകണമെന്ന് കേന്ദ്രംരൂപ കുറച്ചെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി.
എക്‌സൈസ് തീരുവ കുറച്ചതിന് പിന്നാലെ കേന്ദ്ര ആഹ്വാനം അനുസരിച്ചാണ് ബിജെപി ഭരിക്കുന്ന സംസ്‌ഥാനങ്ങൾ മൂല്യവർധിത നികുതി (വാറ്റ്) കുറച്ചത്. എൻഡിഎ ഭരണത്തിലുള്ള ബിഹാറും പുതുച്ചേരിയും വടക്ക് കിഴക്കൻ സംസ്‌ഥാനങ്ങളും കേന്ദ്ര തീരുമാനത്തോട് യോജിച്ചു.
എന്നാൽ, വാറ്റ് കുറയ്‌ക്കാനാകില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്‌ഥാനങ്ങൾ. പെട്രോളിന് ഉയർന്ന വിലയുള്ള മഹാരാഷ്‌ട്രയിൽ സർക്കാർ അടിയന്തരമായി നികുതി കുറയ്‌ക്കണമെന്ന ആവശ്യം ബിജെപി സംസ്‌ഥാന ഘടകം ശക്‌തമാക്കുകയാണ്. എന്നാൽ, ആശ്വാസം പകരാനുള്ള കേന്ദ്രസർക്കാരിന്റെ തീരുമാനം ആത്‌മാർഥമാണെങ്കിൽ അൻപത് രൂപയെങ്കിലും കുറയ്‌ക്കണമെന്ന് ശിവസേന പ്രതികരിച്ചു.
ബംഗാളിലും കോൺഗ്രസ് ഭരിക്കുന്ന സംസ്‌ഥാനങ്ങളിലും സമാനമായ സമ്മർദ്ദം ബിജെപി ഉയർത്തുന്നുണ്ട്. 18 മാസത്തിനിടെ മാത്രം 35 രൂപയുടെ വർധന പെട്രോളിനും 26 രൂപയുടെ വർധന ഡീസലിനും ഉണ്ടായിട്ടുണ്ടെന്ന് കോൺഗ്രസ് ചൂണ്ടിക്കാട്ടി. അതിനാൽ അഞ്ച്, പത്ത് രൂപയുടെ ഇളവ് ഒട്ടും ആശ്വാസകരമല്ലെന്ന നിലപാടിലാണ് കോൺഗ്രസ് ഭരിക്കുന്ന സംസ്‌ഥാനങ്ങൾ.
നിലവിൽ എൻഡിഎ ഇതര സംസ്‌ഥാനങ്ങളിൽ ഒഡീഷ മാത്രമാണ് മൂല്യവർധിത നികുതി കുറയ്‌ക്കാൻ തയ്യാറായിട്ടുള്ളൂ. ഭൂരിഭാഗം നഗരങ്ങളിലും ഇപ്പോഴും പെട്രോളിന് നൂറിന് മുകളിൽ തന്നെയാണ് വില എന്നത് കേന്ദ്രസർക്കാരിനും ആശ്വാസകരമല്ല. പെട്രോൾ, ഡീസൽ വില രാജ്യത്ത് വരും മാസങ്ങളിൽ കുതിച്ചുയരുമെന്നാണ് ഊർജ വിദഗ്‌ധരുടെ അഭിപ്രായം. ഉപഭോഗം കൂടിയതുകൊണ്ടാണ് കേന്ദ്രം എക്‌സൈസ് നികുതിയിൽ ഇളവ് വരുത്തിയതെന്നും വിദഗ്‌ധർ അഭിപ്രായപ്പെടുന്നു.
Also Read: സർക്കാരിന് 5 വർഷം ഭരിക്കാമെങ്കിൽ കർഷക പ്രതിഷേധത്തിനും കഴിയും; ടിക്കായത്ത്