കോട്ടയം: പുതുപ്പള്ളി ജനത നാളെ പോളിങ് ബൂത്തിലേക്ക്. പുതുപ്പള്ളി നിയോജക മണ്ഡലം ഉപതിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായി. വിവിധ പോളിങ് സ്‌റ്റേഷനുകളിലേക്കുള്ള സാമഗ്രികൾ വിതരണം ചെയ്‌തു. സ്ട്രോങ്ങ് റൂമായ കോട്ടയം ബസേലിയോസ് കോളേജിൽ നിന്നാണ് 182 ബൂത്തുകളിലേക്കുള്ള സാമഗ്രികൾ വിതരണം ചെയ്‌തത്.
ജില്ലാ ഇലക്ഷൻ ഓഫീസറും ജില്ലാ കളക്‌ടറുമായ വി വിഘ്‌നേശ്വരി, റിട്ടേണിങ് ഓഫീസർ, വിവിധ രാഷ്‌ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവരുടെ സാന്നിധ്യത്തിലാണ് ഇലക്‌ട്രോണിക് വോട്ടിങ് മെഷീൻ അടക്കമുള്ള സാമഗ്രികൾ പുറത്തെടുത്ത് വിതരണം ചെയ്‌തത്. പോളിങ് ഉദ്യോഗസ്‌ഥരെ വിവിധ സ്‌റ്റേഷനുകളിലേക്ക് എത്തിക്കുന്നതിനായി 54 വാഹനങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
മുഴുവൻ ബൂത്തുകളിലും വിവി പാറ്റുകളും വെബ്‌കാസ്‌റ്റിങ്ങും സജ്‌ജമാക്കിയിട്ടുണ്ട്. 1,76,417 വോട്ടർമാർമാരാണ് മണ്ഡലത്തിലുള്ളത്. എട്ടിനാണ് വോട്ടെണ്ണൽ. യുഡിഎഫ് സ്‌ഥാനാർഥി ചാണ്ടി ഉമ്മൻ, എൽഡിഎഫ് സ്‌ഥാനാർഥി ജെയ്‌ക് സി തോമസ്, ബിജെപി സ്‌ഥാനാർഥി ലിജിൻ ലാൽ എന്നിവർ തമ്മിലാണ് മൽസരം നടക്കുന്നത്. 53 വർഷം പുതുപ്പള്ളിയെ പ്രതിനിധീകരിച്ച ഉമ്മൻ ചാണ്ടിയുടെ വിയോഗത്തെ തുടർന്നാണ് പുതുപ്പള്ളിയിൽ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.
1,76,417 വോട്ടർമാരാണ് പുതുപ്പള്ളി മണ്ഡലത്തിലുള്ളത്. 89,897 സ്‌ത്രീ വോട്ടർമാരും 85,705 പുരുഷ വോട്ടർമാരും 80 വയസിനു മുകളിലുള്ള 6376 വോട്ടർമാരും ഭിന്നശേഷിക്കാരായ 1765 വോട്ടർമാരുമാണുള്ളത്. 181 പ്രവാസി വോട്ടർമാരും 138 സർവീസ് വോട്ടർമാരുമുണ്ട്. ഒരു മാസത്തോളം നീണ്ട പരസ്യപ്രചാരണത്തിന് ശേഷം സ്‌ഥാനാർഥികൾ ഇന്ന് നിശബ്‌ദ പ്രചാരണത്തിലേക്ക് കടന്നു. പരമാവധി വോട്ടർമാരെ നേരിൽ കണ്ടു തങ്ങളുടെ വിജയമുറപ്പിച്ചിരിക്കുകയാണ് ഇവർ.
Most Read| സനാതന ധർമ പരാമർശം; ഉദയനിധി സ്‌റ്റാലിനെതിരെ ബീഹാർ കോടതിയിൽ ഹരജി