തിരുവനന്തപുരം: പൂന്തുറ സിറാജിനെ പിഡിപിയില്‍ നിന്ന് പുറത്താക്കിയതായി ചെയര്‍മാന്‍ അബ്‌ദുല്‍ നാസര്‍ മഅ്ദനി പ്രസ്‌താവനയില്‍ അറിയിച്ചു. സംഘടനാ പ്രവര്‍ത്തനത്തില്‍ നിന്ന് വിട്ടു നില്‍ക്കുകയും തദ്ദേശ തെരഞ്ഞെടുപ്പില്‍ മറ്റൊരു പാര്‍ട്ടിയുടെ സ്‌ഥാനാര്‍ഥിയായി മല്‍സരിക്കാന്‍ തീരുമാനിച്ചതായി ഔദ്യോഗിക വിവരം ലഭിച്ച സാഹചര്യത്തിലുമാണ് പാര്‍ട്ടി തീരുമാനം.
പൗരത്വ പ്രക്ഷോഭത്തിലും മഅ്ദനിയുടെ നീതിക്ക് വേണ്ടി നടന്ന പ്രതിഷേധങ്ങൾ ഉള്‍പ്പെടെയുള്ള സംഘടനാ പ്രവര്‍ത്തനങ്ങളില്‍ പൂന്തുറ സിറാജ് സഹകരിച്ചില്ലെന്ന് പാര്‍ട്ടി പ്രസ്‌താവനയില്‍ പറഞ്ഞു. കാല്‍ നൂറ്റാണ്ടായുള്ള സംഘടനാബന്ധം ഉപേക്ഷിച്ച് കേവലം ഒരു കോര്‍പ്പറേഷന്‍ സീറ്റിന് വേണ്ടി മറ്റൊരു പ്രസ്‌ഥാനത്തിന്റെ ഭാഗമാകാനുള്ള തീരുമാനം രാഷ്‌ട്രീയ ധാര്‍മികതക്ക് നിരക്കാത്തതും വഞ്ചനയുമാണെന്നും പാര്‍ട്ടി കേന്ദ്രകമ്മിറ്റി പത്രകുറിപ്പില്‍ അറിയിച്ചു.
2019 ഡിസംബറില്‍ നടന്ന പിഡിപി സംഘടനാ തെരഞ്ഞെടുപ്പില്‍ താഴേത്തട്ടില്‍ നിന്നും സിറാജിന് കാര്യമായ പിന്തുണ ലഭിച്ചില്ലെന്നും സംസ്‌ഥാന വൈസ് പ്രസിഡണ്ടായി പിന്നീട് നോമിനേറ്റ് ചെയ്യുകയാണ് ഉണ്ടായതെന്നും സംസ്‌ഥാന നേതൃത്വം വിശദീകരിച്ചിരുന്നു. എന്നാല്‍ സ്‌ഥാനമേറ്റെടുക്കാന്‍ പൂന്തുറ സിറാജ് തയ്യാറായിരുന്നില്ല. തിരുവനന്തപുരം കോര്‍പറേഷനില്‍ മാണിക്കവിളാകം ഡിവിഷനില്‍ നിന്ന് ഇടതു സ്‌ഥാനാര്‍ഥിയായി പൂന്തുറ സിറാജ് മല്‍സരിക്കുമെന്നാണ് സൂചന.
Read also: കോണ്‍ഗ്രസും ബിജെപിയും കിഫ്ബിക്കെതിരെ രാഷ്‌ട്രീയ ഗൂഢാലോചന നടത്തുന്നു; തോമസ് ഐസക്ക്