ന്യൂഡെൽഹി: വൈദ്യുതി പ്രതിസന്ധി നേരിടാൻ താപനിലയങ്ങളിലേക്കുള്ള കൽക്കരി നീക്കം ഊർജിതമാക്കി കേന്ദ്രസർക്കാർ. വലിയ അളവിൽ കൽക്കരി നീക്കം പുരോഗമിക്കുന്നതായി റെയിൽവേ ബോർഡ് ചെയർമാൻ വികെ ത്രിപാഠി അറിയിച്ചു. കൂടുതൽ റെയിൽവേ റാക്കുകൾ ഓടിക്കുന്നുണ്ടെന്നും പാസഞ്ചർ ട്രെയിനിനേക്കാൾ പരിഗണന കൽക്കരി വഹിച്ചുകൊണ്ട് പോകുന്ന റെയിൽവേ റാക്കുകൾക്കാണ് നൽകുന്നതെന്നും റെയിൽവേ ബോർഡ് ചെയർമാൻ പറഞ്ഞു.
അതേസമയം, രാജ്യതലസ്‌ഥാനത്തെ വൈദ്യുതി സാഹചര്യത്തെ കുറിച്ച് ഡെൽഹി സർക്കാർ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് കേന്ദ്രസർക്കാർ കുറ്റപ്പെടുത്തി. ഡെൽഹിക്ക് വൈദ്യുതി എത്തിക്കുന്ന അഞ്ച് താപനിലയങ്ങളിലും ആവശ്യത്തിന് കൽക്കരി സ്‌റ്റോക്കുണ്ടെന്ന് ഊർജ മന്ത്രി ആർകെ സിംഗ് വ്യക്‌തമാക്കി. ഇത്അ സംബന്ധിച്ച് അതൃപ്‌തി അറിയിച്ച് കേന്ദ്രമന്ത്രി ഡെൽഹി സർക്കാരിന് കത്തയച്ചു.
ഊർജ പ്രതിസന്ധി രാജ്യത്ത് അതിരൂക്ഷമായി തുടരുകയാണ്. വിവിധ താപവൈദ്യുത നിലയങ്ങൾ കൽക്കരിയില്ലാതെ പ്രവർത്തനം നിർത്തിവയ്‌ക്കേണ്ട സാഹചര്യത്തിലാണ്. രാജ്യത്താകെ 62.3 കോടി യൂണിറ്റ് വൈദ്യുതിയുടെ ക്ഷാമമാണ് ഉള്ളതെന്നാണ് ഒടുവിലായി പുറത്ത് വന്ന റിപ്പോർട്. ഉത്തർപ്രദേശ്, ഡെൽഹി, ജാർഖണ്ഡ്, ജമ്മു കശ്‌മീർ, രാജസ്‌ഥാൻ, ഹരിയാന, പഞ്ചാബ്, ഒഡിഷ, മഹാരാഷ്‌ട്ര, ബിഹാർ എന്നിവിടങ്ങളിൽ പ്രതിസന്ധി രൂക്ഷമായി തുടരുകയാണ്.
Read Also: പ്രധാനമന്ത്രി യൂറോപ്പിലേക്ക്; ഫ്രാൻസ്, ഡെൻമാർക്ക്, ജർമനി എന്നീ രാജ്യങ്ങൾ സന്ദർശിക്കും