തിരുവനന്തപുരം: സംസ്‌ഥാനത്ത് ഏപ്രിൽ 28ന് ഭാഗികമായി നടപ്പാക്കിയ വൈദ്യുതി നിയന്ത്രണം പൂർണമായും ഒഴിവാക്കാൻ തീരുമാനിച്ചതായി വൈദ്യുതി മന്ത്രി കെ കൃഷ്‌ണൻ കുട്ടി. വെള്ളിയാഴ്‌ച നിയന്ത്രണം ഉണ്ടായിരുന്നില്ല. ശനിയാഴ്‌ചയും നിയന്ത്രണം ഉണ്ടായിരിക്കുന്നതല്ല. പ്രതിസന്ധി ഘട്ടത്തിൽ ഇതിനിടെ 28ആം തീയതി മാത്രമാണ് 15 മിനിറ്റ് ലോഡ് നിയന്ത്രണം നടപ്പിലാക്കിയിട്ടുള്ളതെന്നും മന്ത്രി വ്യക്‌തമാക്കി.
അരുണാചൽ പ്രദേശ് പവർ ട്രേഡിങ് കോർപറേഷൻ ബാങ്കിങ് ഓഫർ മുഖേന ഓഫർ ചെയ്‌തിട്ടുള്ള 550 മെഗാവാട്ട് കരാർ മുൻപുള്ളതിലും താഴ്‌ന്ന നിരക്കിൽ സ്വീകരിക്കാനും വൈദ്യുതി മെയ് മൂന്ന് മുതൽ ലഭ്യമാക്കി തുടങ്ങാനും കെഎസ്‌ഇബി തീരുമാനിച്ചു. ഇതിന് പുറമേ പവർ എക്‌സ്‌ചേഞ്ച് ഇന്ത്യ ലിമിറ്റഡ് മുഖേന 100 മെഗാവാട്ട് കൂടി കരാർ ചെയ്യുവാൻ ലോഡ് ഡിസ്‌പാച്ച് സെന്ററിനെ ചുമതലപ്പെടുത്തുകയും കൂടി ചെയ്‌തതോടെയാണ് താൽകാലികമായി വൈദ്യുതിയുടെ ലഭ്യതയിൽ ഉണ്ടായ കുറവ് ഏതാണ്ട് പൂർണമായും മറികടന്നത്.
എന്നിരിക്കലും ഊർജ ഉപഭോഗം കൂടിയ വൈദ്യുതി ഉപകരണങ്ങൾ വൈകിട്ട് ആറ് മുതൽ 11 വരെ പരമാവധി ഒഴിവാക്കാൻ അഭ്യർഥിക്കുന്നെന്നും മന്ത്രി പറഞ്ഞു.
Most Read: സ്‌പൈഡർമാൻ നോ വേ ഹോം; 292 തവണ കണ്ട് ആരാധകൻ, ലോകറെക്കോർഡ്