ചെന്നൈ: രാജ്യത്ത് കോവിഡ് വാക്‌സിനും ഓക്‌സിജനും ലഭിക്കാതെ ജനം പ്രതിസന്ധിയിൽ വലയുമ്പോഴും സെന്‍ട്രല്‍ വിസ്‌തയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുന്ന കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടനും ആക്‌ടിവിസ്‌റ്റുമായ പ്രകാശ് രാജ്.
സെന്‍ട്രല്‍ വിസ്‌ത നിർമാണ പ്രവർത്തനങ്ങളുടെ ചിത്രങ്ങള്‍ എടുക്കുന്നതും വാര്‍ത്തകള്‍ റിപ്പോര്‍ട് ചെയ്യുന്നതും വിലക്കിയ നടപടിയെ തുടർന്നായിരുന്നു പ്രകാശ് രാജിന്റെ പ്രതികരണം.
‘പ്രിയ പരമോന്നത നേതാവേ, സെന്‍ട്രല്‍ വിസ്‌ത പദ്ധതിയുടെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നതും ഫോട്ടോകളും വീഡിയോകളും ചിത്രീകരിക്കുന്നതും എല്ലാം നിങ്ങള്‍ വിലക്കി. കാരണം നിങ്ങള്‍ക്കറിയാം വൃത്തികേടാണ് നിങ്ങള്‍ ചെയ്യുന്നതെന്ന്. അല്ലേ? വെറുതെ ചോദിച്ചതാണ്,’ പ്രകാശ് രാജ് ട്വീറ്റ് ചെയ്‌തു.
രാജ്യതലസ്‌ഥാനത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് മൂന്നാഴ്‌ചയായിട്ടും സെന്‍ട്രല്‍ വിസ്‌ത പദ്ധതി നിര്‍ത്തി വെച്ചിട്ടില്ലെന്ന റിപ്പോര്‍ട്ട് പുറത്തു വിടുന്നതിനിടെ ദ ക്വിന്റിന്റെ മാദ്ധ്യമ പ്രവര്‍ത്തകയെ നിര്‍മാണ പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു. ഇതേ തുടർന്നാണ് കേന്ദ്രത്തിനെതിരെ വീണ്ടും പ്രതിഷേധം ഉയർന്നത്. കോവിഡിനിടയില്‍ പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുന്നതുമായി ബന്ധപ്പെട്ട കേസ് നിലവിൽ ഡെല്‍ഹി ഹൈക്കോടതിയുടെ പരിഗണനയിലാണ്.
Read also: പുതിയ സിബിഐ ഡയറക്‌ടറെ 24ന് തിരഞ്ഞെടുക്കും; പരിഗണനാ പട്ടികയിൽ ലോക്‌നാഥ് ബെഹ്‌റയും