കണ്ണൂർ: ജെആര്‍പി ട്രഷറര്‍ പ്രസീത അഴീക്കോട് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജനുമായി കൂടിക്കാഴ്‌ച നടത്തി. സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിൽ നേരിട്ടെത്തിയാണ് പ്രസീത ജയരാജനെ കണ്ടത്. സികെ ജാനുവിന് ബിജെപി സംസ്‌ഥാന അധ്യക്ഷന്‍ കോഴ നല്‍കിയെന്ന കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കാന്‍ വേണ്ടിയല്ല താനെത്തിയതെന്ന് പ്രസീത അഴീക്കോട് മാദ്ധ്യമങ്ങളോട് പറഞ്ഞു.
സമുദായവുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ പാര്‍ടിയുടെ ശ്രദ്ധയില്‍ പെടുത്താനാണ് താനെത്തിയത്. മന്ത്രിയെ കണ്ട് സംസാരിക്കാനായിരുന്നു നേരത്തെ തീരുമാനിച്ചത്. എന്നാല്‍ അതിന് സാധിച്ചില്ല. മന്ത്രി വൈകുമെന്ന് പറഞ്ഞതു കാരണം ജില്ലാ സെക്രട്ടറിയെ കാണുകയായിരുന്നു എന്നും പ്രസീത വ്യക്‌തമാക്കി.
ജെആര്‍പി നിലവില്‍ എന്‍ഡിഎയുടെ ഭാഗമായി നില്‍ക്കുന്ന രാഷ്‌ട്രീയ കക്ഷിയല്ല. പിന്നെ ഏതെങ്കിലും രാഷ്‌ട്രീയ പാര്‍ടിയുമായി കൂടിക്കാഴ്‌ച നടത്തുന്നതില്‍ എന്താണ് തെറ്റെന്നും പ്രസീത അഴിക്കോട് ചോദിച്ചു.
സികെ ജാനുവിനെ എന്‍ഡിഎയിലെത്തിക്കാന്‍ ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്‍ ലക്ഷങ്ങള്‍ കോഴ നല്‍കിയെന്ന ആരോപണമാണ് പ്രസീത അഴിക്കോട് ഉന്നയിച്ചത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. കെ സുരേന്ദ്രനുമായി സംസാരിക്കുന്ന ഓഡിയോ സന്ദേശം നേരത്തെ പ്രസീത പുറത്തുവിട്ടിരുന്നു.
Most Read: ഡിആർഡിഒ ആന്റി ഡ്രോൺ സാങ്കേതിക വിദ്യ വികസിപ്പിക്കാനുള്ള ശ്രമത്തിൽ; അമിത് ഷാ