കൊളംബോ: സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന ശ്രീലങ്ക വീണ്ടും കലാപഭൂമിയാകുന്നു. ശ്രീലങ്കൻ പ്രസിഡണ്ടും പ്രധാനമന്ത്രിയും രാജിവെക്കും വരെ പ്രതിഷേധം തുടരുമെന്നാണ് പ്രക്ഷോഭകർ അറിയിച്ചിരിക്കുന്നത്. പ്രസിഡണ്ടിന്റെ വസതി കയ്യേറിയുള്ള പ്രതിഷേധം മൂന്നാം ദിനവും തുടരുകയാണ്. രജിസന്നദ്ധ അറിയിച്ചെങ്കിലും ഇത് പൂർണമായും വിശ്വാസത്തിൽ എടുക്കാൻ കഴിയില്ലെന്നാണ് ജനങ്ങളുടെ നിലപാട്.
ദുർഭരണത്തിൽ പൊറുതിമുട്ടിയ ജനം ഇനി ഇക്കാര്യത്തിൽ ഒരു തീരുമാനമുണ്ടാകുന്നത് വരെ വീട്ടിലേക്ക് മടങ്ങിയില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ്. രണ്ടര ലക്ഷത്തിലധികം വരുന്ന പ്രക്ഷോഭകർ ഇപ്പോഴും കൊളംബോ നഗരത്തിലുണ്ട്. ജനം പട്ടിണിയിലായപ്പോഴും ആർഭാട പൂർവം പ്രസിഡണ്ടും പ്രധാനമന്ത്രിയും കഴിഞ്ഞിരുന്ന മന്ദിരങ്ങൾ തന്നെയാണ് പ്രധാന പ്രതിഷേധ കേന്ദ്രം. പ്രഡിസണ്ട് ഗോട്ടബയ രാജപക്‌സെയും പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെയും രാജിവെക്കും വരെ ഇവിടെ നിന്ന് പിൻമാറില്ലെന്ന് പ്രതിഷേധകർ അറിയിച്ചു.
ഗോട്ടബയ മറ്റന്നാൾ രാജിവെക്കുമെന്നാണ് സ്‌പീക്കർ മഹീന്ദ അബേയവർധനെ അറിയിച്ചിരിക്കുന്നത്. എന്നാൽ, ഇക്കാര്യം ഔദ്യോഗികമായിട്ടില്ല. സ്‌ഥാനം ഒഴിയുകയാണെന്ന് റെനിൽ വിക്രമസിംഗെ പറഞ്ഞിരുന്നെങ്കിലും ഇതും ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ഗോട്ടബയ എവിടെയെന്ന് പോലും ഒരു തുമ്പുമില്ല. സഹോദരനും മുൻ പ്രധാനമന്ത്രിയുമായ മഹീന്ദ രാജപക്‌സെ നാവിക ആസ്‌ഥാനത്തുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഒളിവിലുള്ള ഇവർ മറ്റെന്തെങ്കിലും പദ്ധതിയിടുന്നോ എന്നും ജനങ്ങൾക്ക് സംശയമുണ്ട്.
ഇന്ധനമോ ഭക്ഷണമോ ഇല്ലാതെ ദുരിതജീവിതം നയിക്കുന്ന ജനം ശനിയാഴ്‌ച ഉച്ചയോടെയാണ് പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. ആയിരക്കണക്കിന് പ്രക്ഷോഭകർ പ്രസിഡണ്ടിന്റെ മന്ദിരത്തിലേക്ക് ഇടിച്ചുകയറിയതോടെ പ്രസിഡണ്ട് ഗോട്ടബയ ഒളിവിൽ പോയി. കൊട്ടാരം പിടിച്ചെടുത്ത പ്രക്ഷോഭകർ അതിന് മുകളിൽ പതാക ഉയർത്തി. പൗരാവകാശ സംഘടനകളും യുവജന വിദ്യാർഥി സംഘടനകളും നേരത്തെ തന്നെ കൊളംബോയിൽ പ്രതിഷേധദിനം ആഹ്വാനം ചെയ്‌തിരുന്നു.
Most Read: അവധി കഴിഞ്ഞെത്തിയപ്പോൾ സ്‌കൂൾ കാണാനില്ല; നടുറോഡിൽ കുട്ടികളെ പഠിപ്പിച്ച് അധ്യാപകർ