ന്യൂഡെല്‍ഹി: കേന്ദ്ര സർക്കാരിന്റെ കാർഷിക നയങ്ങൾക്കെതിരായ പ്രതിഷേധത്തിനിടെ ആത്‍മഹത്യക്ക് ശ്രമിച്ച് കര്‍ഷകന്‍. പഞ്ചാബില്‍ നിന്നുള്ള 65 കാരനായ നിരഞ്‌ജൻ സിങ്ങാണ് വിഷം കഴിച്ച് ആത്‍മഹത്യക്ക് ശ്രമിച്ചത്. ഇദ്ദേഹം അപകട നില തരണം ചെയ്‌തുവെന്നാണ് റിപ്പോര്‍ട്ട്. ആത്‍മഹത്യ കൊണ്ടെങ്കിലും സര്‍ക്കാരിന്റെ കണ്ണുതുറക്കുമെന്ന് കരുതിയാണ് മരിക്കാനൊരുങ്ങിയതെന്ന് കര്‍ഷകന്‍ പറഞ്ഞു.
‘എനിക്ക് ഇപ്പോള്‍ സുഖം തോന്നുന്നു. ആത്‍മഹത്യ പോലുള്ള ഒരു സംഭവം നടക്കുമ്പോഴെങ്കിലും ഈ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുമെന്നാണ് കരുതിയത്. സാധാരണഗതിയില്‍, ഒരാള്‍ ആത്‍മഹത്യക്ക് ശ്രമിച്ചാല്‍ ഇരയെ ആത്‍മഹത്യയിലേക്ക് തള്ളിവിടുന്നയാള്‍ക്കെതിരെ പൊലീസ് കേസെടുക്കും. എന്റെ കാര്യത്തില്‍, അമിത് ഷാക്കും പ്രധാനമന്ത്രിയും മോദിക്കുമെതിരെ കേസെടുക്കണം,’ അദ്ദേഹം പറഞ്ഞു.
കഴിഞ്ഞദിവസം സമരമുഖത്തുനിന്ന് മടങ്ങിയെത്തിയ കുല്‍ബീര്‍ സിങ്ങ് എന്ന കര്‍ഷകന്‍ ആത്‍മഹത്യ ചെയ്‌തതായി പഞ്ചാബിലെ ഫിറോസാപൂര്‍ പൊലീസ് പറഞ്ഞിരുന്നു. നേരത്തേ കര്‍ഷക സമരത്തില്‍ പങ്കെടുത്ത് പഞ്ചാബില്‍ തിരികെയെത്തിയ യുവ കര്‍ഷകനും വിഷം കഴിച്ച് ജീവനൊടുക്കിയിരുന്നു. ബതിന്ദ ജില്ലയിലെ ദയാല്‍പുര മിര്‍സ ഗ്രാമത്തിലെ ഗുര്‍ലഭ് സിങ് (22) ആണ് മരിച്ചത്.
മാത്രമല്ല ഹരിയാനയിലെ ഗുരുദ്വാരയിലെ പുരോഹിതനും കഴിഞ്ഞ ആഴ്‌ച ആത്‍മഹത്യ ചെയ്‌തിരുന്നു. സിങ്കുവില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ അകലെയുള്ള ഡെല്‍ഹി-സോണിപട്ട് അതിര്‍ത്തിയിലെ കുണ്ട്‌ലിയില്‍ വെച്ചാണ് അദ്ദേഹം സ്വയം വെടിവെച്ച് ജീവനൊടുക്കിയത്.
എന്നാല്‍, കര്‍ഷക പ്രതിഷേധം 25 ദിവസം കഴിഞ്ഞിട്ടും പ്രശ്‌ന പരിഹാരത്തിന് കേന്ദ്രസര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഇതിനിടെ കര്‍ഷക പ്രതിഷേധത്തിന് പരിഹാരം കാണാന്‍ ഒരു തരത്തിലും മുന്‍കൈയെടുക്കാത്ത മോദിയുടെ ഗുരുദ്വാര സന്ദര്‍ശനത്തിനും പിന്നാലെയുള്ള ട്വീറ്റിനും വലിയ രീതിയിലുള്ള വിമര്‍ശനം ഉയര്‍ന്നുവന്നിട്ടുണ്ട്. പ്രതിഷേധിക്കുന്ന സിഖ് കര്‍ഷകരെ പ്രീതിപ്പെടുത്താനാണ് മോദിയുടെ ഈ നീക്കമെന്നാണ് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നത്.
Read also: തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന് ബിജെപി എംപിയുടെ ഭാര്യ; വിവാഹബന്ധം അവസാനിച്ചുവെന്ന് എംപി