ന്യൂഡെൽഹി : രാജ്യത്തെ വിവിധ സംസ്‌ഥാനങ്ങളിൽ യാസ് ചുഴലിക്കാറ്റിന്റെ പ്രഭാവം ഉണ്ടാകുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വകുപ്പുതല ഉദ്യോഗസ്‌ഥരുമായി ചർച്ച നടത്തും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും, മറ്റ് മന്ത്രിമാരും ചർച്ചയിൽ പങ്കെടുക്കും. സർക്കാർ ഉദ്യോഗസ്‌ഥർ, ദുരന്തനിവാരണ, ടെലികോം, പവർ, സിവിൽ ഏവിയേഷൻ ഉദ്യോഗസ്‌ഥർ എന്നിവരുമായാണ് പ്രധാനമന്ത്രി ചർച്ച നടത്തുന്നത്.
ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കായി ഒഡീഷ, പശ്‌ചിമ ബംഗാൾ തീരങ്ങളിൽ അടക്കം ഇന്ത്യൻ സൈന്യം സജ്‌ജമാണ്. യാസ് ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടർന്ന് ഒഡിഷയിൽ പന്ത്രണ്ടോളം ട്രെയിനുകൾ ഇതുവരെ റദ്ദാക്കി. കൂടാതെ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക്കും രക്ഷാ പ്രവർത്തനങ്ങൾക്കുള്ള മുന്നൊരുക്കൽ വിലയിരുത്തിയിട്ടുണ്ട്.
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം ഇന്ന് തീവ്രന്യൂനമർദ്ദമായി മാറും. ഇതേ തുടർന്ന് കേരളം അടക്കമുള്ള സംസ്‌ഥാനങ്ങളിൽ 26ആം തീയതി വരെ ഒറ്റപ്പെട്ട ശക്‌തമായ മഴയുണ്ടാകും. 26ആം തീയതി രാവിലെയോടെ പശ്‌ചിമ ബംഗാളിനും വടക്കൻ ഒഡീഷ തീരത്തിനുമിടയിൽ ചുഴലിക്കാറ്റ് എത്തിച്ചേരുമെന്നാണ് കാലാവസ്‌ഥാ നിരീക്ഷകർ വ്യക്‌തമാക്കുന്നത്.
Read also : കർണാടകയിൽ ദളിത് യുവാവിനെതിരെ പോലീസ് അതിക്രമം; മർദിച്ച ശേഷം മൂത്രം കുടിപ്പിച്ചു