ന്യൂഡെല്‍ഹി : രാജ്യത്ത് കോവിഡ് വാക്‌സിന്‍ എപ്പോഴെത്തുമെന്ന് വ്യക്‌തമാക്കാന്‍ കഴിയില്ലെന്ന് അറിയിച്ച് പ്രധാനമന്ത്രി. കോവിഡ് വ്യാപനം രൂക്ഷമായ സംസ്‌ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി നടത്തിയ കൂടിക്കാഴ്‌ചയിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്‌തമാക്കിയത്. കേരളം ഉള്‍പ്പടെയുള്ള എട്ട് സംസ്‌ഥാനങ്ങളിലെ കോവിഡ് സ്‌ഥിതി വിലയിരുത്തുന്നതിനായാണ് ഇന്ന് പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നത്. രാജ്യത്ത് വാക്‌സിനുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണെന്നും, വാക്‌സിന്‍ വിതരണത്തില്‍ രാഷ്‌ട്രീയം കലര്‍ത്തരുതെന്നും അദ്ദേഹം യോഗത്തില്‍ വ്യക്‌തമാക്കി.
രാജ്യത്ത് നിലവില്‍ പ്രതിദിന രോഗബാധ ഉയരുന്ന സംസ്‌ഥാനങ്ങളായ ഡെല്‍ഹി, കേരളം, പശ്‌ചിമബംഗാള്‍, മഹാരാഷ്‌ട്ര, ഗുജറാത്ത്, ഹരിയാന, രാജസ്‌ഥാന്‍, ഛത്തീസ്ഗഢ് എന്നീ സംസ്‌ഥാനങ്ങളുടെ മുഖ്യമന്ത്രിമാരുമായാണ് പ്രധാനമന്ത്രിയുടെ യോഗം. കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതിന്റെ ആവശ്യകത ഉണ്ടോയെന്ന് യോഗത്തില്‍ വിലയിരുത്തും. ഡെല്‍ഹിയില്‍ വീണ്ടും രോഗവ്യാപനം ഉണ്ടാകാനുള്ള കാരണം അന്തരീക്ഷമലിനീകരണം രൂക്ഷമായതാണെന്നും, ഡെല്‍ഹി, രാജസ്‌ഥാന്‍, ഗുജറാത്ത് തുടങ്ങിയ പല സംസ്‌ഥാനങ്ങളിൽ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കാന്‍ തീരുമാനം ആയിട്ടുണ്ടെന്നും യോഗത്തില്‍ വ്യക്‌തമാക്കി.
ഒപ്പം തന്നെ വാക്‌സിന്‍ വിതരണവുമായി ബന്ധപ്പെട്ട കാര്യങ്ങളെ പറ്റിയും പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി ചര്‍ച്ച ചെയ്‌തു. വാക്‌സിന്‍ വിതരണവുമായി ബന്ധപ്പെട്ട മുന്‍ഗണന പട്ടിക, ചിലവ്, വികസനം എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളും യോഗത്തില്‍ ചര്‍ച്ചാവിഷയമായി. നിലവില്‍ രാജ്യത്ത് അഞ്ച് വാക്‌സിനുകളാണ് പരീക്ഷണ ഘട്ടങ്ങളിലുള്ളത്. ഇവയില്‍ മൂന്ന് ഘട്ട പരീക്ഷണങ്ങളും പൂര്‍ത്തിയാക്കിയ കോവീഷീല്‍ഡ് ഉടന്‍ തന്നെ വിതരണം ചെയ്യാനാകുമെന്ന പ്രതീക്ഷയിലാണ് ശാസ്‍ത്രജ്‌ഞര്‍. ബാക്കിയുള്ള വാക്‌സിനുകളുടെ പരീക്ഷണങ്ങളും രാജ്യത്ത് പുരോഗമിക്കുകയാണ്. കൂടാതെ ആദ്യഘട്ടത്തില്‍ വാക്‌സിന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വിതരണം ചെയ്യുമെന്ന് കേന്ദ്രം നേരത്തെ തന്നെ വ്യക്‌തമാക്കിയിരുന്നു. അതിന്റെ വിവര ശേഖരണവും നിലവില്‍ പുരോഗമിക്കുകയാണ്.
Read also : ഇ-കൊമേഴ്‌സ് കമ്പനികളിൽ ബാങ്കുകളുടെ ഓഫർ; പ്രതിഷേധവുമായി സിഎഐടി