തൃശൂർ: സംസ്‌ഥാനത്ത് സ്വകാര്യ ബസ് ഉടമകൾ ഈ മാസം 24 മുതൽ സമരത്തിലേക്ക്. വിദ്യാർഥികളുടെ നിരക്ക് വർധനവ് അടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. ഈ മാസം 24ന് തൃശൂരിൽ നടക്കുന്ന സമര പ്രഖ്യാപന കൺവെൻഷനിൽ ബസുകൾ സർവീസ് നിർത്തിവെച്ചു സമരം പ്രഖ്യാപിക്കും. തൃശൂരിൽ ഇന്ന് ചേർന്ന ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ കമ്മിറ്റി യോഗത്തിലാണ് തീരുമാനം.
നിലവിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസുകളുടെ പെർമിറ്റുകൾ ദൂരപരിധി നോക്കാതെ അതേപടി യഥാസമയം പുതുക്കി നൽകുക, 140 കിലോമീറ്റർ ദൂരപരിധിയുടെ പേരിൽ കെഎസ്ആർടിസിക്കായി ഈ മാസം നാലിന് പുറപ്പെടുവിച്ച ഗതാഗത വകുപ്പിന്റെ സർവീസ് പിടിച്ചെടുക്കുന്നതിനായുള്ള വിജ്‌ഞാപനം പിൻവലിക്കുക, വിദ്യാർഥികളുടെ നിരക്ക് വർധിപ്പിക്കുക, കെഎസ്ആർടിസിയിലും സ്വകാര്യ ബസുകളിലും ഒരേ കൺസെഷൻ നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.
ഇന്ധന സെസ് പിൻവലിച്ചില്ലെങ്കിൽ സമരം നടത്തുമെന്ന് സ്വകാര്യ ബസ് ഉടമകൾ മാസങ്ങൾക്ക് മുൻപ് തന്നെ പറഞ്ഞിരുന്നു. വിദ്യാർഥികളുടെ കൺസെഷൻ നിരക്ക് അഞ്ചുരൂപ ആക്കണമെന്നാണ് ഇവർ ആവശ്യപ്പെട്ടിരുന്നത്. ഇന്ന് നടന്ന യോഗത്തിൽ സംസ്‌ഥാന പ്രസിഡണ്ട് കെകെ തോമസ് അധ്യക്ഷത വഹിച്ചു.
Most Read: സംസ്‌ഥാനത്ത് ഉയർന്ന താപനിലാ മുന്നറിയിപ്പ്; വിവിധ ജില്ലകളിൽ യെല്ലോ അലർട്