കോഴിക്കോട്: സംസ്‌ഥാന ബിജെപിയിലെ ആഭ്യന്തര പ്രശ്‌നങ്ങളിൽ നിലപാട് കടുപ്പിച്ച് ശോഭാ സുരേന്ദ്രൻ. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നേ പ്രശ്‌നങ്ങൾ പരിഹരിച്ചില്ലെങ്കിൽ കടുത്ത നടപടി സ്വീകരിച്ചേക്കും എന്നാണ് സൂചന. നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് കൂടി നിഷേധിച്ചാല്‍ സ്‌ഥിതി വഷളാവാനുള്ള സാധ്യതയും തള്ളിക്കളയാൻ കഴിയില്ല.
ബിജെപി സംസ്‌ഥാന വൈസ് പ്രസിഡണ്ട് ശോഭാ സുരേന്ദ്രൻ പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനിന്നിട്ട് ഒരു വര്‍ഷത്തോട് അടുക്കുന്നു. രണ്ടു പതിറ്റാണ്ട് മുമ്പുണ്ടായിരുന്ന പദവിയിലേക്ക് താഴ്ത്തിയതിലുള്ള പ്രതിഷേധം അടങ്ങിയിട്ടില്ല. വെള്ളിയാഴ്‌ച തൃശൂരില്‍ നടക്കുന്ന ഭാരവാഹി യോഗത്തില്‍നിന്ന് വിട്ടുനില്‍ക്കുന്നതിെന്റ കാരണവും ഇതു തന്നെ.
ശോഭയെ കോര്‍ കമ്മിറ്റിയിൽ ഉള്‍പ്പെടുത്തണമെന്ന് സംസ്‌ഥാനത്തെ ആര്‍എസ്എസ് നേതൃത്വം ബിജെപി സംസ്‌ഥാന നേതൃത്വത്തോട് നിര്‍ദേശിച്ചിരുന്നു എങ്കിലും ഇക്കാര്യത്തിലും തീരുമാനമായിട്ടില്ല. കേന്ദ്രവും ആർഎസ്എസും ഇടപെട്ടിട്ടും സംസ്‌ഥാന പ്രസിഡണ്ട് കെ സുരേന്ദ്രനടങ്ങിയ വി മുരളീധര പക്ഷത്തിന് കുലുക്കമില്ല.
വരുന്ന തിരഞ്ഞെടുപ്പിൽ കഴക്കൂട്ടം, കോന്നി മണ്ഡലങ്ങൽ മൽസരിക്കാൻ ശോഭാ സുരേന്ദ്രൻ ലക്ഷ്യമിടുന്നുണ്ട്. എന്നാൽ രണ്ടു മണ്ഡലങ്ങളും മുരളീധര പക്ഷം ഏറ്റെടുത്തു കഴിഞ്ഞു. കഴക്കൂട്ടത്ത് വി മുരളീധരന്‍ നേരത്തേ തയാറെടുപ്പ് തുടങ്ങിയിട്ടുണ്ട്.
കോന്നി ഉപതെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം നടത്തിയ കെ സുരേന്ദ്രന്‍തന്നെ മൽസരിക്കണമെന്ന ആവശ്യവും ശക്‌തമാണ്. തദ്ദേശ തിരഞ്ഞെടുപ്പിലടക്കം പ്രചാരണ രംഗത്ത് ഇറങ്ങാതെ പിണങ്ങി വീട്ടിലിരുന്ന ശോഭ മൽസരിച്ചാല്‍ വോട്ട് കുറയുമെന്നാണ് വി മുരളീധര പക്ഷം വാദിക്കുന്നത്.
Read also: സംസ്‌ഥാനത്ത് സർക്കാർ മെഡിക്കൽ കോളേജുകളിൽ 3 മണിക്കൂർ ഒപി ബഹിഷ്‌കരിക്കും; ഡോക്‌ടർമാർ