ഹൈദരാബാദ്: ഇസ്രോയുടെ ഡിഎസ്-ഇഒ മിഷന്റെ ഭാഗമായി കുതിച്ചുയർന്ന് പിഎസ്എൽവി-സി 53 റോക്കറ്റ്. സ്വന്തം മണ്ണില്‍ നിന്നുള്ള ഇസ്രോയുടെ ആദ്യത്തെ സമ്പൂര്‍ണ വാണിജ്യ വിക്ഷേപണമാണിത്. വൈകീട്ട് ആറു മണിക്ക് ശ്രീഹരിക്കോട്ടയില്‍ നിന്നാണ് റോക്കറ്റ് കുതിച്ചുയര്‍ന്നത്. ഭൗമ നിരീക്ഷണ ഉപഗ്രഹമടക്കം സിംഗപ്പൂരിന്റെ മൂന്നു ഉപഗ്രഹങ്ങളാണ് ദൗത്യത്തിൽ ഉണ്ടായിരുന്നത്.
വിക്ഷേപിച്ച റോക്കറ്റിന്റെ അവശിഷ്‌ട ഭാഗത്തിൽ ഉപകരണങ്ങൾ സ്‌ഥാപിച്ചു താൽക്കാലിക ഉപഗ്രഹമാക്കി ഉപയോഗിക്കുന്ന രീതിക്കും ഇന്ന് തുടക്കമായി. ഇസ്രോ വാണിജ്യ വിഭാഗമായ ന്യൂ സ്‌പേസ് ഇന്ത്യ ലിമിറ്റഡിന്റെ രണ്ടാമത്തെ ദൗത്യമാണിത്. ഫ്രഞ്ച് ഗയാനയിലെ വിക്ഷേപണ കേന്ദ്രത്തില്‍ നിന്ന് ജൂൺ 22ന് വിക്ഷേപിച്ച ജിസാറ്റ്-24ലാണ് ന്യൂ സ്‌പേസ് ലിമിറ്റഡിന്റെ ആദ്യത്തെ സമ്പൂര്‍ണ വാണിജ്യ വിക്ഷേപണം നടത്തിയത്.
ഭൗമനിരീക്ഷണ ഉപഗ്രഹമായ ഡിഎസ് ഇഒ അടക്കം സിംഗപ്പൂരിന്റെ മൂന്ന് ഉപഗ്രങ്ങളാണു ഇന്നത്തെ ദൗത്യത്തിലുള്ളത്. ഡിഎസ് ഇഒയെ ഭൂമധ്യരേഖയിൽ നിന്ന് 570 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിൽ എത്തിക്കുകയാണ് മുഖ്യദൗത്യം. അതേസമയം, റോക്കറ്റിന്റെ അവശിഷ്‌ടങ്ങളില്‍ ഉപകരണങ്ങൾ സ്‌ഥാപിച്ച് താൽക്കാലിക ഉപഗ്രഹമാക്കി ഉപയോഗിക്കുന്നത് ഇതാദ്യമായാണ്. ഇത് വഴി വിക്ഷേപണ ചിലവ് ഗണ്യമായി കുറയ്‌ക്കാമെന്നാണ് വിലയിരുത്തൽ.
Read Also: ബഫർ സോൺ വിഷയം; പ്രതികരണവുമായി വനം മന്ത്രി