കൊൽക്കത്ത: നിലമ്പൂർ എംഎൽഎയും ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള (ഡിഎംകെ) നേതാവുമായ പിവി അൻവർ തൃണമൂൽ കോൺഗ്രസിൽ ചേർന്നു. തൃണമൂൽ നേതാവും എംപിയുമായ അഭിഷേക് ബാനർജിയാണ് അൻവറിന് പാർട്ടിയിൽ അംഗത്വം നൽകിയത്. പിന്നാലെ പിവി അൻവറിനെ സംസ്‌ഥാനത്തിന്റെ ചുമതലയുള്ള കോ-ഓർഡിനേറ്ററായി നിയമിച്ചു.
കേരളത്തോട് താൽപര്യമുള്ള തൃണമൂലിന് അൻവറിന്റെ വരവ് ഏറെ പ്രതീക്ഷ നൽകുന്നതാണ്. അതീവ രഹസ്യമായിട്ടായിരുന്നു അൻവറിന്റെ നീക്കങ്ങൾ. കേരളത്തിലെ സിപിഎമ്മിനോടും മുഖ്യമന്ത്രി പിണറായി വിജയനോടും യുദ്ധം പ്രഖ്യാപിച്ച അൻവർ, യുഡിഎഫിലേക്ക് പോകുമെന്ന തരത്തിൽ ചർച്ചകളും കൂടിക്കാഴ്‌ചകളും നടത്തുന്നതിനിടെയാണ്, അപ്രതീക്ഷിതമായി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി നയിക്കുന്ന തൃണമൂലിന്റെ ഭാഗമായത്.
മൂന്ന് ദിവസം മുമ്പാണ് തൃണമൂലിലേക്ക് പോകാനുള്ള ചർച്ചകൾ ആരംഭിച്ചതെന്നാണ് വിവരം. തൃണമൂൽ യുവനേതാവും രാജ്യസഭാ എംപിയുമായ സുഷ്‌മിത ദേവിന്റെ നേതൃത്വത്തിലായിരുന്നു ചർച്ചകൾ നടന്നതെന്നാണ് സൂചന. തനിക്കൊപ്പം കേരളത്തിൽ നിന്ന് നാല് എംഎൽഎമാരെക്കൂടി തൃണമൂലിലേക്ക് അൻവർ വാഗ്‌ദാനം ചെയ്‌തെന്നാണ് വിവരം. അൻവറിലൂടെ കേരളത്തിൽ ശക്‌തമായ വേരുറപ്പിക്കാനുള്ള കണക്കുകൂട്ടലിലാണ് തൃണമൂൽ കോൺഗ്രസ്.
നേരത്തെ തമിഴ്‌നാട്ടിൽ മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ നയിക്കുന്ന ഡിഎംകെയുടെ സഖ്യകക്ഷിയായി കേരളത്തിൽ പ്രവർത്തിക്കാനും അൻവർ ആലോചിച്ചിരുന്നു. ചെന്നൈയിലെത്തി ഡിഎംകെ നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തുകയും ചെയ്‌തിരുന്നു. പിന്നീട് സ്വന്തമായി പാർട്ടി രൂപീകരിച്ചപ്പോൾ ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള (ഡിഎംകെ) എന്നാണ് പേരിട്ടത്.
ഇന്ത്യ മുന്നണിയുമായി ചേർന്ന് പ്രവർത്തിക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് അൻവർ തൃണമൂലിനൊപ്പം ചേർന്നതെന്നാണ് സൂചന. അൻവർ കഴിഞ്ഞദിവസം പാണക്കാട്ടെത്തി സാദിഖലി ശിഹാബ് തങ്ങളെയും പിന്നാലെ പികെ കുഞ്ഞാലിക്കുട്ടിയെയും സന്ദർശിച്ചിരുന്നു. അൻവറിനെ യുഡിഎഫുമായി സഹകരിപ്പിക്കുന്ന വിഷയത്തിൽ കോൺഗ്രസ് എടുക്കുന്ന ഏത് തീരുമാനത്തിനൊപ്പവും നിൽക്കുമെന്ന് മുസ്‌ലിം ലീഗ് അറിയിച്ചിരുന്നു.
എന്നാൽ, കോൺഗ്രസിൽ ഇതേച്ചൊല്ലി ഭിന്നാഭിപ്രായങ്ങൾ ഉയർന്നു. കോൺഗ്രസ് നേതാക്കളെ കാണാൻ അൻവർ തിരുവനന്തപുരത്ത് എത്തിയെങ്കിലും ആരും സമയം നൽകിയില്ല. പഴയ അനുയായി എന്ന നിലയിൽ കെപിസിസി പ്രസിഡണ്ട് കെ സുധാകരന് അൻവറിനോട് താൽപര്യമുണ്ടായിരുന്നു. എന്നാൽ, രാഹുൽ ഗാന്ധിയെ രൂക്ഷമായി വിമർശിച്ചിട്ടുള്ള അൻവറിനെ സ്വീകരിക്കുന്നതിൽ കോൺഗ്രസിൽ അഭിപ്രായ സമന്വയം ഉണ്ടായിരുന്നില്ല.
Most Read| ഇതൊരു ഒന്നൊന്നര ചൂര തന്നെ, ജപ്പാനിൽ വിറ്റത് റെക്കോർഡ് രൂപയ്‌ക്ക്