നിലമ്പൂർ: മലപ്പുറം നിലമ്പൂരിൽ 11ഓളം പേരെയും നിരവധി വളർത്തുമൃഗങ്ങളെയും മറ്റു തെരുവുനായകളെയും കടിച്ചു മുറിവേൽപ്പിച്ച തെരുവുനായക്ക് പേവിഷബാധ സ്‌ഥിരീകരിച്ചു. കഴിഞ്ഞ ദിവസം ചത്ത നായയുടെ സാമ്പിൾ വിദഗ്‌ധ പരിശോധനക്കായി അയച്ചിരുന്നു. പരിശോധന ഫലത്തിലാണ് പേവിഷബാധ സ്‌ഥിരീകരിച്ചത്.
നിലമ്പൂർ-കോവിലകത്തുമുറി റോഡിലും പുതിയ ബസ് സ്‌റ്റാൻഡ് പരിസരങ്ങളിലും മിൽമ ബൂത്ത് റോഡിലുമാണ് ബുധനാഴ്‌ച വൈകിട്ടോടെ തെരുവുനായയുടെ ആക്രമണം ഉണ്ടായത്. കാൽനടക്കാരായ നിരവധി പേരെ നായ കടിച്ചിരുന്നു. മറ്റു തെരുവുനായകൾക്കും വളർത്തുമൃഗങ്ങൾക്കും കടിയേറ്റിട്ടുണ്ട്.
നഗരസഭ ഇടപെട്ട് എമർജൻസി റെസ്‌ക്യൂ ഫോഴ്‌സിന്റെയും നാട്ടുകാരുടെയും സഹായത്തോടെ വെള്ളിയാഴ്‌ച ഉച്ചക്ക് മീൻ മാർക്കറ്റിന് സമീപത്തുനിന്നുമാണ് നായയെ പിടികൂടിയത്. പ്രത്യേക കൂട്ടിലാക്കി നിലമ്പൂർ വെറ്ററിനറി ആശുപത്രിയിൽ എത്തിച്ച നായയെ നിരീക്ഷിച്ചുവരുന്നതിനിടെ നായ ചത്തു. തൃശൂർ വെറ്ററിനറി ആൻഡ് അനിമൽ സയൻസിൽ നടത്തിയ പരിശോധനയിലാണ് നായക്ക് പേവിഷബാധ സ്‌ഥിരീകരിച്ചത്.
നായയുടെ കടിയേറ്റവർ നിർബന്ധമായും പ്രതിരോധ കുത്തിവെപ്പ് സ്വീകരിക്കണമെന്ന് അധികൃതർ അറിയിച്ചു. കടിയേറ്റ വളർത്തുമൃഗങ്ങളെയും മറ്റു നായകളെയും തെരുവുനായകളെയും സൂക്ഷ്‌മമായി നിരീക്ഷിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. വിഷയവുമായി ബന്ധപ്പെട്ട് അടിയന്തിര യോഗം ചേരാനും തീരുമാനിച്ചിട്ടുണ്ട്.
Read also: തിരഞ്ഞെടുപ്പ്; എസ്‌എസ്‌ഇ പരീക്ഷകൾ മാറ്റിവെച്ചു