ന്യൂ ഡെൽഹി: ഇന്ത്യൻ വ്യോമസേനക്ക് റഫാൽ യുദ്ധവിമാനങ്ങൾ നൽകുന്ന കരുത്ത് ലോകത്തിന് ശക്തമായ സന്ദേശമാണ് നൽകുന്നതെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. ഇത് ചരിത്ര മുഹൂർത്തമാണെന്നും അദ്ദേഹം പറഞ്ഞു.
“ഇന്ന്, റഫാൽ യുദ്ധവിമാനങ്ങൾ ഇന്ത്യൻ വ്യോമസേനക്ക് സ്വന്തമാകുന്ന ഈ നിമിഷം ലോകത്തിനും പ്രത്യേകിച്ച് രാജ്യത്തെ വെല്ലുവിളിക്കുന്നവർക്കും ശക്തമായ സന്ദേശം നൽകുന്നു. അതിർത്തിയിലെ സാഹചര്യം കണക്കിലെടുക്കുമ്പോൾ ഇത് നിർണ്ണായക ഘട്ടമാണ്. യഥാർത്ഥ നിയന്ത്രണ രേഖയിൽ ഉണ്ടായ നിർഭാഗ്യകരമായ സാഹചര്യത്തിൽ കാണിച്ച മനസ്സാന്നിധ്യം വ്യോമസേനയുടെ പ്രതിബദ്ധതയെ കാണിക്കുന്നു, ഈ അവസരത്തിൽ അവരെ അഭിനന്ദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു,” – അദ്ദേഹം പറഞ്ഞു.
ജൂലൈ 17നാണ് ഫ്രഞ്ച് നിർമിത റഫാൽ വിമാനങ്ങൾ ഇന്ത്യയിലെത്തിയത്. 58,000 കോടി രൂപ ചിലവഴിച്ച് 36 റഫാൽ വിമാനങ്ങൾ വാങ്ങാനാണ് ഇന്ത്യയും ഫ്രാൻസും തമ്മിൽ കരാർ ഒപ്പിട്ടിട്ടുള്ളത്. ഇതിൽ ആദ്യബാച്ചിലെ 5 വിമാനങ്ങളാണ് ഇന്ത്യയിൽ എത്തിയത്. അംബാല വ്യോമസേന താവളത്തിൽ നടന്ന ചടങ്ങിൽ ഫ്രഞ്ച് പ്രതിരോധ മന്ത്രി ഫ്‌ളോറൻസ് പാർലി മുഖ്യാതിഥിയായി. ചടങ്ങിന്റെ ഭാഗമായി വ്യോമാഭ്യാസ പ്രകടനം നടന്നു. പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, സംയുക്ത സേനാമേധാവി ജനറൽ ബിപിൻ റാവത്ത്, വ്യോമസേനാ മേധാവി എയർചീഫ് മാർഷൽ ആർ.കെ.എസ്. ഭദൗരിയ, പ്രതിരോധ സെക്രട്ടറി ഡോ. അജയ് കുമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.