ബെംഗളൂരു: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ അവസാനമായി ഒരുനോക്ക് കാണാന്‍ ദേശീയ നേതാക്കളെത്തി. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, സംസ്‌ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡികെ ശിവകുമാര്‍, തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിന്‍ തുടങ്ങിയവര്‍ ഉമ്മന്‍ ചാണ്ടിയെ കാണാനെത്തി.
ഹൃദയം വിങ്ങി നിറകണ്ണുകളോടെ ഇരിക്കുന്ന ഭാര്യയെയും ബന്ധുക്കളെയും സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ആശ്വസിപ്പിച്ചു. നിശബ്‌ദനായി കിടക്കുന്ന ഉമ്മന്‍ ചാണ്ടിയെ അവസാനമായി കണ്ട മല്ലികാര്‍ജുര്‍ ഖാര്‍ഗെയ്‌ക്ക് കരയാതിരിക്കാനായില്ല. രാജ്യത്തിന് വലിയനഷ്‌ടമാണ് ഉമ്മന്‍ ചാണ്ടിയെന്ന് ഖാര്‍ഗെ അനുസ്‌മരിച്ചു.
നേതാക്കളെ കണ്ട് വിതുമ്പിയ ഭാര്യ മറിയാമ്മയെയും മകളെയും രാഹുൽ ചേർത്തുപിടിച്ചാശ്വസിപ്പിച്ചു. കേരളത്തിന്റെ ആത്‌മാവിനെയാണ് ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തിലൂടെ നഷ്‌ടമായതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഇന്ന് പുലര്‍ച്ചെ നാലരയോടെയായിരുന്നു ബംഗളൂരുവിലെ ചിന്മയ മിഷന്‍ ആശുപത്രിയില്‍ വച്ച് ഉമ്മന്‍ ചാണ്ടി അന്തരിച്ചത്. മകന്‍ ചാണ്ടി ഉമ്മനാണ് മരണവിവരം ഫേസ്ബുക്കിലൂടെ അറിയിച്ചത്.
അതേസമയം ഉമ്മൻ ചാണ്ടിയുടെ മൃതദേഹവുമായി എയർ ആംബുലൻസ് തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു. അടുത്ത ബന്ധുക്കൾ മൃതദേഹത്തെ അനുഗമിക്കുന്നുണ്ട്. തിരുവനന്തപുരത്ത് എത്തിക്കുന്ന മൃതദേഹം ജഗതിയിലെ വസതിയിലും ദർബാർ ഹാളിലും കെപിസിസിയിലും ഇന്ന് പൊതുദർശനത്തിന് വെക്കും.
Related News: ഉമ്മൻ ചാണ്ടിയുടെ സംസ്‌കാരം വ്യാഴാഴ്‌ച ഉച്ചയ്‌ക്ക് 2 മണിക്ക് പുതുപ്പള്ളിയിൽ