ലഖ്‌നൗ: മാതാപിതാക്കൾ പെൺമക്കളെ ശരിയായി വളർത്തിയാൽ ഹത്രസ് സംഭവങ്ങൾ ആവർത്തിക്കില്ലെന്ന വിവാദ പ്രസ്‌താവനക്ക് പിന്നാലെ വീണ്ടും വിവാദത്തിന് തിരി കൊളുത്തി ബിജെപി എംഎൽഎ സുരേന്ദ്ര സിംഗ്. രാഹുൽ ഗാന്ധിക്ക് എതിരെയാണ് ഇത്തവണ സുരേന്ദ്ര സിംഗിന്റെ വിവാദ പ്രസ്‌താവന. രാഹുൽ ഗാന്ധിക്ക് ഇരട്ട വ്യക്‌തിത്വവും വിദേശി മനോഭാവവും ആണെന്നാണ് സുരേന്ദ്ര സിംഗിന്റെ പുതിയ കണ്ടുപിടുത്തം.
“ഇരട്ട സ്വഭാവവും വിദേശി മനോഭാവവും ഉള്ള വ്യക്‌തിയാണ് രാഹുൽ. ഇന്ത്യൻ സംസ്‌കാരത്തെക്കുറിച്ച് അദ്ദേഹത്തിന് യാതൊരു അറിവും ഇല്ല,”- സുരേന്ദ്ര സിംഗിനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്‌തു.
“ദേശീയവാദികളുടെ അടുത്ത് ട്യൂഷന് പോയാൽ ദേശീയതയുടെ നിർവചനം അദ്ദേഹത്തിന് മനസ്സിലാകും. ഇന്ത്യൻ സംസ്‌കാരത്തിന്റെ പ്രാധാന്യം അദ്ദേഹത്തിന് മനസ്സിലായിട്ടില്ല. രാഹുലിന്റെയും പ്രിയങ്കയുടെയും ഇരട്ട വ്യക്‌തിത്വം ഹത്രസിലെ ഇരയുടെ കുടുംബത്തെ കാണാനുള്ള യാത്രക്കിടെ വ്യക്‌തമായതാണ്. യാത്രക്കിടെ അവർ ചിരിക്കുകയും, ഇരയുടെ വീട്ടിൽ എത്തിയപ്പോൾ കണ്ണുനീർ ഒഴുക്കുകയും ചെയ്യുന്നു, ”- സുരേന്ദ്ര സിംഗ് ആരോപിച്ചു.
Kerala News: ലൈഫ് മിഷനില്‍ അഴിമതി നടന്നിട്ടുണ്ടെന്ന് സിബിഐ; അന്വേഷണത്തിന് സ്റ്റേ ഇല്ല
നിരന്തരം വിവാദ പ്രസ്‌താവനകൾ നടത്തി വാർത്തകളിൽ ഇടം പിടിക്കുന്ന വ്യക്‌തിയാണ് ഉത്തർപ്രദേശിലെ ഭല്ലിയിൽ നിന്നുള്ള ബിജെപി എംഎൽഎ സുരേന്ദ്ര സിംഗ്. “പെൺകുട്ടിയെ സംസ്‌കാര സമ്പന്നരാക്കി വളർത്തേണ്ടത് എല്ലാ മാതാപിതാക്കളുടെയും കടമയാണ്. ഞാനൊരു അദ്ധ്യാപകനാണ്, അതോടൊപ്പം എംഎൽഎയും. ബലാൽസംഗം പോലുള്ള സംഭവങ്ങൾ സംസ്‌കാരത്തിലൂടെ മാത്രമേ ഇല്ലാതാക്കാനാകൂ. ഭരണം കൊണ്ടും ആയുധം കൊണ്ടും സാധിക്കില്ല”-എന്നായിരുന്നു സുരേന്ദ്ര സിംഗിന്റെ കഴിഞ്ഞ ദിവസത്തെ വിവാദ പ്രസ്‌താവന.
ഉത്തർപ്രദേശിലെ ഹത്രസിൽ ദലിത് പെൺകുട്ടി കൂട്ട ബലാൽസംഗത്തിന് ഇരയായി കൊല്ലപ്പെട്ടതിൽ രാജ്യവ്യാപക പ്രതിഷേധം ഉയരുമ്പോൾ ആയിരുന്നു എംഎൽഎയുടെ വിവാദ പരാമർശം.
Also Read: യോഗി സര്‍ക്കാര്‍ ആരുടെ കൂടെ എന്ന് വ്യക്‌തം; പ്രശാന്ത് ഭൂഷണ്‍
ഇതിനെതിരെ രാഹുൽ ഗാന്ധി രംഗത്തെത്തിയിരുന്നു. “ആർഎസ്എസിന്റെ വൃത്തികെട്ട പുരുഷമേധാവിത്ത ചിന്തയാണ് പ്രകടമായത്. പുരുഷൻമാർ ബലാൽസംഗം ചെയ്യുന്നു, പക്ഷേ മൂല്യങ്ങൾ പഠിക്കേണ്ടത് പെൺമക്കൾ”- എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം.