ആലപ്പുഴ: രണ്ട് രാഷ്‌ട്രീയ കൊലപാതകങ്ങൾ നടന്ന ആലപ്പുഴയിൽ വ്യാപക റെയ്‌ഡ്. കൊലക്കേസുകളിലെ പ്രതികൾക്കായി 260 വീടുകൾളിൽ പോലീസ് റെയ്‌ഡ് നടത്തി. പരിശോധന തുടരാൻ ഉന്നത പോലീസ് ഉദ്യോഗസ്‌ഥരുടെ യോഗത്തിൽ തീരുമാനമായി. ആർഎസ്എസ്, എസ്‌ഡിപിഐ പ്രവർത്തകരുടെ വീടുകളിലാണ് പരിശോധന നടന്നത്.
അതേസമയം, മണ്ണഞ്ചേരി പഞ്ചായത്ത് അംഗവും എസ്‌ഡിപിഐ നേതാവുമായ നവാസ് നൈനയെ പോലീസ് കസ്‌റ്റഡിയിൽ എടുത്തതായി വിവരമുണ്ട്. ബിജെപി നേതാവ് രഞ്‌ജിത്തിന്റെ വധവുമായി ബന്ധപ്പെട്ട് ഇയാളെ ചോദ്യം ചെയ്യുന്നുണ്ട്.
അതിനിടെ ഇന്ന് ചേർന്ന സർവകക്ഷി സമാധാന യോഗത്തിൽ പോലീസിനെതിരെ ബിജെപിയും എസ്‌ഡിപിഐയും രംഗത്തെത്തി. പോലീസ് വന്ദേമാതരവും ജയ് ശ്രീറാമും വിളിപ്പിക്കുന്നുവെന്നാണ് എസ്‌ഡിപിഐ ആരോപിച്ചത്. പ്രവർത്തകരെ അന്യായമായി കസ്‌റ്റഡിയിൽ വെക്കുന്നു, ക്രൂര മർദ്ദനം നടത്തുന്നുവെന്നും നേതാക്കൾ ആരോപിച്ചു.
എന്നാൽ പാർട്ടി നേതാവിന്റെ കൊലപാതകത്തിൽ പ്രതികളെ പിടികൂടാൻ ഇവിടുത്തെ പോലീസിന് പറ്റില്ലെങ്കിൽ കേന്ദ്രത്തോട് പറയാമെന്ന് ബിജെപി അധ്യക്ഷൻ ഗോപകുമാർ പറഞ്ഞു. രഞ്‌ജിത്തിന്റെ മൃതദേഹത്തോട് ജില്ലാ ഭരണകൂടം അനാദരവ് കാട്ടിയെന്നും ബിജെപി നേതാവ് കുറ്റപ്പെടുത്തി.
Most Read: പരാതിക്കാരനെ പോലീസ് മർദ്ദിച്ച സംഭവം; സർക്കാർ വിശദീകരണത്തിൽ ഹൈക്കോടതിക്ക് അതൃപ്‌തി