എലത്തൂർ: ഒരു നൂറ്റാണ്ടോളം പഴക്കമുള്ള എലത്തൂർ റെയിൽവേ ഗേറ്റിന് താഴിടാനുള്ള നീക്കം ഒരിടവേളക്ക് ശേഷം വീണ്ടും തുടങ്ങി. ഇതിന്റെ ഭാഗമായി ഗേറ്റ് കീപ്പറായ ജീവനക്കാരന്റെ ജോലി കൊയിലാണ്ടി സ്‌റ്റേഷനിലേക്ക് പുനഃക്രമീകരിച്ചു. ഞായറാഴ്‌ച ഗേറ്റ് അടച്ചിടുകയും ചെയ്‌തു.
കണ്ടെയ്‌ൻമെന്റ് സോൺ പരിധിയിലായതിനാൽ ഏതാനും ദിവസം മുൻപ് അടച്ച ഗേറ്റ് ശനിയാഴ്‌ച തുറന്ന ശേഷമാണ് തൊട്ടടുത്ത ദിവസം വീണ്ടും അടച്ചത്. നാല് ജീവനക്കാരുള്ളതിൽ ഒരാളെ നേരത്തേ കുറ്റിപ്പുറം സ്‌റ്റേഷനിലേക്ക് മാറ്റിയിരുന്നു. ശേഷിക്കുന്ന ജീവനക്കാരാണ് പ്‌ളാറ്റ്‌ഫോമിലും ഗേറ്റിലുമായി ജോലിചെയ്യുന്നത്. സ്‌റ്റേഷൻ മാസ്‌റ്റർ ഒഴികെ മറ്റാരും ജോലിക്കെത്തിയില്ല. ഇതുകാരണം സ്‌റ്റേഷനിലൂടെ കടന്നു പോയ തീവണ്ടികൾക്ക് ഒരു ഭാഗത്ത് നിന്ന് മാത്രമാണ് സുരക്ഷാ സിഗ്‌നൽ നൽകാനായത്.
ഗേറ്റ് സ്‌ഥിരമായി അടച്ചിടുമെന്ന മുൻതീരുമാനത്തിൽ മാറ്റം വരുത്തേണ്ടെന്ന നിലപാടിന്റെ അടിസ്‌ഥാനത്തിലാണ് റെയിൽവേയുടെ പുതിയ നീക്കം. ഗേറ്റ് അടച്ചുപൂട്ടാൻ കമ്മീഷണർ ഓഫ് റെയിൽവേ സേഫ്‌റ്റി ബന്ധപ്പെട്ടവർക്ക് നേരത്തെ ഉത്തരവ് നൽകിയിരുന്നു. തുടർന്ന് ഗേറ്റിന് താഴിടാൻ എത്തിയ റെയിൽവേ എഞ്ചിനീയറിങ് വിഭാഗത്തിന് ജനകീയ പ്രതിഷേധത്തെത്തുടർന്ന് തിരിച്ചുപോകേണ്ട സാഹചര്യവും ഉണ്ടായി.
എംകെ രാഘവൻ എംപിയുടെയും മന്ത്രി എകെ ശശീന്ദ്രന്റെയും ഇടപെടലിനെ തുടർന്ന് ഗേറ്റ് അടച്ചുപൂട്ടാനുള്ള തീരുമാനം നേരത്തേ താൽകാലികമായി മരവിപ്പിക്കുകയും ചെയ്‌തിരുന്നു. ഗേറ്റ് പൂട്ടിയാൽ റെയിൽവേയുടെ പരിസരത്തുള്ള 500ലേറെ വരുന്ന കുടുംബങ്ങൾ യാത്രാതടസം നേരിടും. സമീപകാലത്തൊന്നും പകരം സംവിധാനമൊരുക്കാതെ ഗേറ്റിലെ ജീവനക്കാരെ മാറ്റിയിട്ടില്ല. കോവിഡ് ജാഗ്രത നിലനിൽക്കുമ്പോൾ പ്രതിഷേധം കാര്യമായുണ്ടാവില്ലെന്ന കണക്കുകൂട്ടലിലാണ് റെയിൽവേയുടെ നീക്കം.
Also Read: ലക്ഷദ്വീപിലെ ഡയറിഫാമുകൾ പൂട്ടാനുള്ള നീക്കം; ശക്‌തമായ പ്രതിഷേധവുമായി എൽഎസ്എ