കവരത്തി: വിവിധ നിയന്ത്രണങ്ങള്‍ കൊണ്ടുവന്ന് ദ്വീപ് നിവാസികളുടെ സാധാരണ ജീവിതം അട്ടിമറിക്കാനുള്ള അഡ്‌മിനിസ്ട്രേറ്ററുടെ നീക്കങ്ങൾക്ക് എതിരെയുള്ള പ്രതിഷേധം കൂടുതല്‍ കരുത്താര്‍ജിക്കുന്നു. ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുല്‍ പട്ടേലിന്റെ നയങ്ങള്‍ക്കെതിരെ തെരുവില്‍ ഇറങ്ങി പ്രതിഷേധിക്കാനാണ് വിദ്യാര്‍ഥികളുടെ ആഹ്വാനം.
ദ്വീപിലെ പാല്‍ ഉല്‍പന്നങ്ങളുടെ ഉല്‍പാദനം നിര്‍ത്തി അമൂല്‍ ഉല്‍പ്പന്നങ്ങള്‍ എത്തിക്കാന്‍ നടത്തിവരുന്ന അഡ്‌മിനിസ്ടേഷന്റെ ശ്രമങ്ങള്‍ക്കെതിരെ ലക്ഷദ്വീപ് സ്‌റ്റുഡന്‍സ് അസോസിയേഷനാണ് (എൽഎസ്എ) പ്രതിഷേധം ആഹ്വാനം ചെയ്‌തിരിക്കുന്നത്.
ലക്ഷ്യദ്വീപ് വെറ്റിനറി വകുപ്പ് മികച്ച നിലയിൽ നടത്തി വരുന്ന ഡയറി ഫാമുകള്‍ അടച്ചുപൂട്ടാനുള്ള ഉത്തരവില്‍ പ്രതിഷേധം അറിയിച്ചു കൊണ്ട് ഫാമുകളിലെ പശുക്കളെ ലേലം ചെയ്യുന്ന പ്രവര്‍ത്തിയില്‍ പങ്കെടുക്കരുതെന്ന് വിദ്യാര്‍ഥികള്‍ അഹ്വാനം ചെയ്‌തു. അമൂല്‍ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്നും എൽഎസ്എ കേന്ദ്ര കമ്മിറ്റി ആവശ്യപ്പെട്ടു.
ഡയറി ഫാമുകള്‍ അടച്ചു പൂട്ടാന്‍ വകുപ്പ് മേധാവി ഇറക്കിയ ഉത്തരവ് തികച്ചും പ്രതിഷേധാര്‍ഹമാണ്. ഫാമുകളിലുള്ള പശുക്കളെ ലേലം ചെയ്യാനും തീരുമാനിച്ചതായി അറിയാന്‍ കഴിഞ്ഞു. ഈ ലേലത്തില്‍ ജനങ്ങള്‍ ആരും തന്നെ പങ്കെടുക്കരുത്. അഡ്‌മിനിസ്ട്രേറ്റര്‍ കച്ചവടം മാത്രം ലക്ഷ്യമിട്ട് അമൂല്‍ ഉൽപന്നങ്ങള്‍ ദ്വീപുകളില്‍ എത്തിക്കാന്‍ ശ്രമിക്കുന്നു.
സര്‍ക്കാര്‍ സംവിധാനത്തിലൂടെ ഇത് ജനങ്ങളിലേക്ക് എത്തിക്കാനുള്ള ഈ കപട നീക്കത്തെ തിരിച്ചറിഞ്ഞു കൊണ്ട് ഇറക്കുമതി ചെയ്യപ്പെടുന്ന ഉൽപന്നങ്ങള്‍ ബഹിഷ്‌കരിക്കണം. അറേബ്യന്‍ സീ കപ്പലില്‍ 24ആം തീയതി കവരത്തിയില്‍ എത്തുന്ന അമുല്‍ ഉൽപന്നങ്ങള്‍ തടയണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
ആകെ ജനസംഖ്യയുടെ 99 ശതമാനവും മുസ്‌ലിം മതവിശ്വാസികൾ താമസിക്കുന്ന ദ്വീപില്‍ ഗോവധ നിരോധനം, മദ്യശാലകള്‍ തുറക്കല്‍, അംഗനവാടികള്‍ അടച്ചുപൂട്ടല്‍, ഇന്റര്‍നെറ്റ് നിരോധിക്കല്‍ തുടങ്ങിയ നടപടികളുമായി അഡ്‌മിനിസ്‌ട്രേറ്റര്‍ മുന്നോട്ട് പോവുകയാണ്.
ഇതിന്റെ ഭാഗമായി വലിയ പ്രതിഷേധമാണ് കേരളത്തിൽ ഉൾപ്പടെ ഉണ്ടായത്. സമൂഹ മാദ്ധ്യമങ്ങളിലടക്കം ശക്‌തമായ പ്രതിഷേധമാണ് ഉയർന്ന് വരുന്നത്. ലക്ഷദ്വീപിനെ മറ്റൊരു ജമ്മു കശ്‌മീർ ആക്കി മാറ്റാനുള്ള ശ്രമമാണ് നടക്കുന്നതെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
Read Also: സമാധാനപരമായ ജീവിതം തടസപ്പെടുത്തുന്നത് എങ്ങനെ വികസനമാകും? ലക്ഷദ്വീപ് വിഷയത്തിൽ പൃഥ്വിരാജ്