തിരുവനന്തപുരം: ടൗട്ടെ ചുഴലിക്കാറ്റിന്റെ സ്വാധീനം മൂലം ഇന്നും സംസ്‌ഥാനത്ത് ശക്‌തമായ മഴ തുടരും. കാറ്റിനും സാധ്യതയുണ്ട്. എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് 11 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്.
ഇന്നലെ കൊച്ചിയിലും പീരുമേടും 21 സെന്റി മീറ്റർ വീതം മഴ ലഭിച്ചു. കൊടുങ്ങല്ലൂരിൽ കഴിഞ്ഞ ദിവസം 20 സെന്റി മീറ്റർ മഴയാണ് ലഭിച്ചത്. അടുത്ത 12 മണിക്കൂറിൽ ടൗട്ടെ ചുഴലിക്കാറ്റ് കൂടുതൽ ശക്‌തി പ്രാപിച്ച് അതിതീവ്ര ചുഴലിക്കാറ്റായി മാറുമെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്. മണിക്കൂറിൽ 165 കിലോമീറ്റർ വേഗതയിലാകും കാറ്റിന്റെ സഞ്ചാരം. കേരള തീരത്ത് 55 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശും എന്നാണ് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
തമിഴ്‌നാട്, ഗോവ തീരങ്ങളിലും കനത്ത മഴയുണ്ടാകും. ചൊവ്വാഴ്‌ച ഉച്ചയോടെ ഗുജറാത്തിലെ പോർബന്തറിൽ ടൗട്ടെ ചുഴലിക്കാറ്റ് കരയിലേക്ക് പ്രവേശിക്കുമെന്നാണ് പ്രവചനം. ഇതേത്തുടർന്ന് തീരങ്ങളിൽ സുരക്ഷയൊരുക്കാൻ കഴിഞ്ഞ ദിവസം ദേശീയ ദുരന്ത നിവാരണ സേന ഭുവനേശ്വറിൽ നിന്ന് പുറപ്പെട്ടിരുന്നു. പ്രതികൂല കാലാവസ്‌ഥ നിലനിൽക്കുന്ന പ്രദേശങ്ങളിൽ രക്ഷാ പ്രവർത്തനങ്ങൾക്കായി എൻഡിആർഎഫ് സംഘം സജ്‌ജമാണ്.
Also Read: അമേരിക്കയുടെ ‘അസോസിയേറ്റഡ് പ്രസ്’ തകർക്കൽ; ജീവഹാനി ഉണ്ടാകില്ലെന്ന് ഇസ്രയേല്‍ ഉറപ്പാക്കി