നീലേശ്വരം: രാജാറോഡ് വികസനത്തിനായി സ്‌ഥലം വിട്ടുനൽകുന്ന ഉടമകൾക്ക് പരമാവധി തുക ഉറപ്പാക്കുമെന്ന് നഗരസഭ. ഉടമകൾക്ക് ഈ തുക ലഭിക്കുന്നതിനായി ഇടപെടൽ നടത്തുമെന്ന് നഗരസഭാ ചെയർപേഴ്‌സൺ ടിവി ശാന്ത അറിയിച്ചു. സ്‌ഥലമുടമകളുടെ യോഗത്തിലാണ് ചെയർപേഴ്‌സൺ ഇക്കാര്യം അറിയിച്ചത്.
ഉടമകൾ അവരുടെ ആശങ്കകൾ അധികൃതരോട് പങ്കുവെച്ചു. വിപണി വില നൽകണമെന്നും ഇരുഭാഗത്തും തുല്യമായി സ്‌ഥലം ഏറ്റെടുക്കണമെന്നുമുള്ള അഭിപ്രായങ്ങൾ യോഗത്തിൽ ഉയർന്നു. അടുത്ത ഘട്ടത്തിൽ നടക്കാൻ പോകുന്ന നടപടികൾ റവന്യു ഇൻസ്‌പെക്‌ടർ സന്തോഷ് വിശദീകരിച്ചു. സ്‌ഥലം സൗജന്യമായി വിട്ടുനൽകാൻ തയാറാകുന്നവർക്ക് കെട്ടിടം പണിയുമ്പോൾ നിയമാനുസൃതമായ ഇളവുകൾ ഉണ്ടാകുമെന്ന് വൈസ് ചെയർമാൻ പിപി മുഹമ്മദ് റാഫി പറഞ്ഞു.
നീലേശ്വരം മാർക്കറ്റ് കവല മുതൽ ഹെഡ്പോസ്‌റ്റ് ഓഫീസിന് സമീപത്തെ മേൽപാലം വരെ 1.300 കിലോമീറ്റർ ദൈർഘ്യവും 14 മീറ്റർ വീതിയുമുള്ള റോഡാണ് മികച്ച സൗകര്യങ്ങളോടെ വികസിക്കാൻ പോകുന്നത്. റോഡിനായി സ്‌ഥലം ഏറ്റെടുക്കുന്നതിന് വേണ്ടി മാത്രം 8.8 കോടി രൂപയാണ് കിഫ്‌ബി അനുവദിച്ചിരിക്കുന്നത്. ഇതുൾപ്പടെ 16.25 കോടി രൂപയാണ് രാജാറോഡിന് വേണ്ടി കിഫ്‌ബി നീക്കിവെച്ചിരിക്കുന്നത്.
Also Read: വാക്‌സിനേഷന്‍ ഇന്ന് മുതല്‍; സംസ്‌ഥാനം പൂര്‍ണസജ്‌ജം