ജയ്‌പൂർ: രാജസ്ഥാനിലെ കരൗലി ജില്ലയിൽ പുരോഹിതനെ തീ കൊളുത്തി കൊലപ്പെടുത്തി. ബാബുലാൽ വൈഷ്‌ണവ് എന്ന 50 കാരനായ ക്ഷേത്ര പുരോഹിതനെയാണ് തീ കൊളുത്തിക്കൊന്നത്. ഭൂമി തർക്കത്തെ തുടർന്നായിരുന്നു കൊലപാതകം. ജയ്‌പൂരിൽ നിന്ന് 177 കിലോമീറ്റർ അകലെയുള്ള കരൗലി ജില്ലയിൽ സപൊത്ര ഡിവിഷനിലെ ബോക് ന ഗ്രാമത്തിൽ വ്യാഴാഴ്‌ചയാണ് സംഭവം നടന്നത്. ആറു പേർ ചേർന്നാണ് പുരോഹിതനെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയത് എന്നാണ് റിപ്പോർട്ട്. ഗുരുതരമായി പൊള്ളലേറ്റ് ജയ്‌പൂരിലെ എസ്എംഎസ് ആശുപത്രിയിൽ ചികിൽസയിലായിരുന്ന പുരോഹിതൻ ഇന്ന് രാവിലെ മരണപ്പെടുകയായിരുന്നു.
ഗ്രാമത്തിലെ രാധാഗോവിന്ദ് ക്ഷേത്രത്തിലെ പ്രധാന പുരോഹിതനായിരുന്നു ബാബുലാൽ. ക്ഷേത്രത്തിന്റെ ട്രസ്‌റ്റിന് കീഴിലുള്ള ഏകദേശം 5.2 ഏക്കർ വരുന്ന ഭൂമി നോക്കി നടത്തുന്നതിനുള്ള ചുമതല ബാബുലാലിന് ആയിരുന്നു. ക്ഷേത്ര ഭൂമിയോട് ചേർന്നുള്ള സ്‌ഥലത്തു സ്വന്തമായി വീടു വക്കാൻ ബാബുലാൽ തീരുമാനിക്കുകയും നിർമ്മാണ പ്രവൃത്തി തുടങ്ങുകയും ചെയ്‌തതിന് പിന്നാലെയാണ് അക്രമ സംഭവം ഉണ്ടായത്. ഭൂമി തങ്ങളുടേതാണെന്ന് അവകാശപ്പെട്ട് ഒരു വിഭാഗം രംഗത്തെത്തി. തുടർന്ന് ഗ്രാമ മുഖ്യൻമാർ വിഷയത്തിൽ ഇടപെടുകയും പുരോഹിതന് അനുകൂലമായി ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്‌തു.
Also Read: ആര്‍ ജെ ഡി നേതാവ് ലാലു പ്രസാദ് യാദവിന് ജാമ്യം
തുടർന്ന് നിർമ്മാണ പ്രവൃത്തികളുമായി പുരോഹിതൻ മുന്നോട്ട് പോകുന്നതിനിടെ ആണ് ഒരു സംഘം ആളുകൾ അദ്ദേഹത്തെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയത്. സംഭവത്തെ തുടർന്ന് പ്രദേശത്ത് ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധം ഉയർന്നിട്ടുണ്ട്.